എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികള്‍ ഈ മാസം തുറക്കില്ല
ജൂൺ 30 വരെ പള്ളികള് തുറന്നു പ്രവര്ത്തിക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത അറിയിച്ചു. അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും അഭിപ്രായം പരിഗണിച്ചാണ് പള്ളികള് ഉടൻ തുറക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. പള്ളികള് തുറക്കുന്നത് സമൂഹവ്യാപനത്തിന് ഇടയാക്കിയേക്കുമെന്നു കാണിച്ച് ഒരു വിഭാഗം വിശ്വാസികള് നല്കിയ കത്തിനു പിന്നാലെയാണ് തീരുമാനം.
കേന്ദ്രസര്ക്കാര് മാനദണ്ഡങ്ങള് പ്രകാരം കേരളത്തിൽ ആരാധനാലയങ്ങള് തുറക്കാൻ സംസ്ഥാന സര്ക്കാര് അനുവദിച്ചെങ്കിലും കേരളത്തിൽ ഭൂരിഭാഗം ക്രിസ്ത്യൻ പള്ളികളും തുറന്നേക്കില്ലെന്ന് റിപ്പോര്ട്ടുകള് പുറത്തു വന്നിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള രണ്ട് പള്ളികള് വിശ്വാസികളുടെ അഭിപ്രായം പരിഗണിച്ച് തുറക്കുന്നത് നീട്ടിവെച്ചിരുന്നു. കടവന്ത്ര സെന്റ് ജോസഫ് പള്ളിയും മറ്റൂര്‍ സെന്റ് ആന്റണീസ് പള്ളിയുമാണ് തുറക്കുന്നത് നീട്ടിയത്.
എറണാകുളം ജില്ലയിലെ മുസ്ലീം പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് മുൻപ് മഹല്ല് കമ്മിറ്റി അറിയിച്ചിരുന്നു. ഇതിനു പുറമെ പ്രസിദ്ധമായ പാളയം ജുമാ മസ്ജിദ് ഉള്‍പ്പെടെയുള്ളവയും ഉടൻ തുറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാക്കളടക്കം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമാര്‍ഗനിര്‍ദേശം അനുസരിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ ആരാധനാലായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാൽ സാമൂഹിക അകലം പാലിച്ച് വിവിധ ആരാധനാലയങ്ങള്‍ തുറക്കാൻ മതമേലധികാരികള്‍ തുറക്കാൻ തയ്യാറെടുക്കുന്നതിനിടെ വിശ്വാസികള്‍ തന്നെ ഇതിനെ എതിര്‍ത്ത് രംഗത്തെത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.