LogoLoginKerala

ഓഹരി ക്രമക്കേടിൽ അദാനിക്കെതിരായ റിപ്പോര്‍ട്ടുമായി ഒസിസിആര്‍പി

 
adani

ഇന്ത്യൻ അതിസമ്പന്നൻ ഗൗതം അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോര്‍ട്ട്. രഹസ്യമായി സ്വന്തം കമ്പനികളില്‍ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓര്‍ഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോര്‍ട്ടിങ് പ്രൊജക്‌ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. നിഴല്‍ കമ്പനികള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. 

ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച്‌ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഒപാക്’ മൗറീഷ്യസ് വഴിയാണ് പങ്കാളികള്‍ ഫണ്ട് ചെയ്യുന്നതെന്ന് ഒസിസിആര്‍പി ഒരു ലേഖനത്തിലാണ് വ്യക്തമാക്കിയിരുന്നത്. ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് (ഒസിസിആര്‍പി). അദാനി കുടുംബവുമായി അടുത്ത ബന്ധമുളള നാസര്‍ അലി ശഹബാന്‍ ആഹ്ലി, ചാങ് ചുങ് ലിങ് എന്നിവര്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ ആരോപണം. 

അദാനി കുടുംബത്തിന്റെ ദീര്‍ഘകാല ബിസിനസ് പങ്കാളികളാണ് ഇവര്‍. എന്നാല്‍ ചാങ്ങിന്റെയും അഹ്ലിയുടെയും നിക്ഷേപത്തിനായുള്ള പണം അദാനി കുടുംബത്തില്‍ നിന്നാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഒസിസിആര്‍പി പറഞ്ഞു. ചാങ്ങിന്റെ ലിംഗോ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, ആഹ്ലിയുടെ ഗള്‍ഫ് അരിജ് ട്രേഡിംഗ് എഫ് ഇസഡ് ഇ (യുഎഇ), മിഡ് ഈസ്റ്റ് ഓഷന്‍ ട്രേഡ് (മൗറീഷ്യസ്), ഗള്‍ഫ് ഏഷ്യ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എന്നിവ വഴി അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഓഹരി വില കൃത്രിമമായി ഉയര്‍ത്താന്‍ ഇത്തരം നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് ശ്രമിച്ചെന്നും ഒസിസിആര്‍പി പറയുന്നു. എന്നാല്‍, ഈ ആരോപണം നേരത്തേ ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ചതാണെന്നും അടിസ്ഥാനരഹിതമെന്നും കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.