LogoLoginKerala

തീരമേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഖനന അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിയ്ക്കണം - ധീവരസഭ

 
deevarasabha

ടല്‍ തീരങ്ങളില്‍ ധാതു ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്കും സംസ്ഥാന നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കാനുള്ള നിയമ ഭേദഗതി ഉപേക്ഷിയ്ക്കണം എന്ന് ധീവരസഭ കേന്ദ്ര സര്‍ക്കാരി നോടാവശ്യപ്പെട്ടു.8114 കിലോമീറ്റര്‍ തീരപ്രദേശമുള്ള ഇന്ത്യയില്‍ 7517 കിലോമീറ്റര്‍ തീരപ്രദേശത്താണ് ലേലത്തിലൂടെ 50 വര്‍ഷത്തേക്ക് ഖനന അനുമതി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ നീക്കം നടക്കുന്നത്. ധാതുമണലിന് ചൈനയെ ആശ്രയിയ്ക്കുന്നത് ഒഴിവാക്കാനാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. ഇതിനായി 2002 ലെ ഓഫ് ഷോര്‍ ഏരിയാസ് മിനറല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഖനി മന്ത്രാലയം കരട് ഭേദഗതി പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു .എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതു പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യത്തില്‍ നീക്കം നടത്തുന്നത്.

രാജ്യത്തിന്റെ 3 അതിര്‍ത്തികളും സമുദ്രജലത്താല്‍ ചുറ്റപ്പെട്ടുകിടക്കുകയും അതിന്റെ തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള 10 കോടിയോളം ജനങ്ങള്‍ അധിവസിയ്ക്കുകയും ചെയ്യുന്നു. ഭൂകമ്പം മൂലവും ചുഴലികാറ്റ് മൂലവും കാലാവസ്ഥയിലുണ്ടാകുന്ന മററു മാറ്റങ്ങള്‍ മൂലവും തീരദേശവാസികള്‍ കടലാക്രമണ ഭീഷണിയും  വേലിയേറ്റ ഭീഷണിയും അടിക്കടി നേരിട്ട് കൊണ്ടിരിയ്ക്കുന്നു. ആഗോള താപനം മൂലം ആര്‍ട്ടിക് - അന്റാര്‍ട്ടിക് മേഖലയിലെ മഞ്ഞ് കട്ട ഉരുകുന്നത് മൂലവും  സമുദ്രനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിയ്ക്കുന്നു. ഇത് മൂലം കടലാക്രമണവും വേലിയേറ്റവും വര്‍ദ്ധിച്ച് തീരദേശ ഗ്രാമങ്ങളും പട്ടണങ്ങളും വരെ വെള്ളത്തില്‍ ആണ്ട് പോകുന്ന അവസ്ഥ സംജാതമായിരിയ്ക്കുന്നു. വേലിയേറ്റവും കടലാക്രമണവും മൂലം ഏകദേശം 45% തീരഭൂമി നഷ്ടപ്പെട്ടിരിയ്ക്കുന്നു. അതുപോലെ തന്നെ സമുദ്രാതിര്‍ത്തി പ്രദേശങ്ങളിലെ കാവല്‍ ഭടന്മാരെപ്പോലെ പരമ്പരാഗതമായി അധിവസിയ്ക്കുന്ന തീരദേശവാസികളുടെ ജീവിതം ദുരിത പൂര്‍ണ്ണ മായിരിയ്ക്കുന്നു. രാജ്യാതിര്‍ത്തി സംരക്ഷിയ്ക്കുന്നതു പോലെ തീരവും തീരദേശ വാസികളേയും സംരക്ഷിയ്‌ക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ സമുദ്രാതിര്‍ത്തി സംരക്ഷിയ്ക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു മൂലം ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തീരദേശം സമുദ്രത്തിന്റെ ഭാഗമായി മാറിയിരിയ്ക്കുന്നു .ഇത് കണ്ടില്ലാ എന്ന് നടിയ്ക്കുന്നത് ഒരു ജനാധിപത്യ ഭരണ സംവിധാനത്തിന് യോജിച്ചതല്ല.

പാരിസ്ഥിതിക അനുമതിയും ഖനന അനുമതിയും ഇല്ലാതെ കൊല്ലം ആലപ്പുഴ ജില്ലകളുടെ തീരപ്രദേശത്ത് നടത്തിയ ഖനനം മൂലം ആ തീരദേശ ഗ്രാമങ്ങള്‍ തന്നെ അപ്രത്യക്ഷമാകുകയും അവിടെ അധിവസിച്ച തീരദേശവാസികള്‍ അനാഥമാവുകയും ചെയ്തിരിയ്ക്കുന്നു .ഈ സമയത്താണ് ഇന്ത്യയിലെ തീരമേഖല മുഴുവന്‍ സ്വകാര്യ കുത്തക കമ്പനികള്‍ക്ക് നിയമ ഭേദഗതിയിലൂടെ തീറെഴുതി കൊടുക്കുന്നത്.ഇതിന്റെ പ്രത്യാഘാതം മനസ്സിലാക്കിയാണ് 2017ല്‍ കൊണ്ടുവന്ന നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. അതിനേക്കാള്‍ ഗൗരവതരമായ അവസ്ഥ കാലാവസ്ഥാ വ്യതിയാനം മൂലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി സംരക്ഷിയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഈ നിയമ ഭേദഗതിയും ഉപേക്ഷിയ്ക്കുകയാണ് വേണ്ടത്. പാര്‍ലമെന്റിലും നിയമസഭയിലും അംഗങ്ങളായിട്ടുള്ള തീരദേശ വാസികളുടെ വോട്ട്  വാങ്ങിയ ജനപ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിയ്ക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തണം.MP മാര്‍ ലോകസഭയിലും രാജ്യസഭയിലും ഈ നീക്കം ഉപേക്ഷിയ്ക്കുന്നതിന് ശക്തമായി പ്രതികരിയ്ക്കണം. കേരള നിയമസഭ കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും സര്‍വ്വകക്ഷി നിവേദക സംഘം പ്രധാനമന്ത്രിയേയും വകുപ്പ് മന്ത്രിയേയും കണ്ട് ഈ നടപടി ഉപേക്ഷിയ്ക്കണം എന്ന ആവശ്യം ഉന്നയിയ്ക്കുകയും വേണം. കേരള സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം ഈ നിയമഭേദഗതി വരുന്നതിന് മുന്‍പ് തന്നെ പാരിസ്ഥിതിക അനുമതിയും ഖനനാനുമതിയും ഇല്ലാതെ KMMLനേയും IRELനേയും കൊണ്ട് ഖനനം നടത്തിയിട്ട് രണ്ട് ജില്ലകളുടെ തീരപ്രദേശം കേരള ഭൂപടത്തില്‍ നിന്ന് ഒഴിവാക്കിയിരിയ്ക്കുന്നു.

ഖനനത്തിനെതിരെ ബഹു.ഹൈക്കോടതിയേയും ഹരിത ട്രിബ്യൂണലിനേയും സമീപിച്ചെങ്കിലും ഈ രണ്ട് നീതി പീഠങ്ങളും ഹര്‍ജി നിരാകരിയ്ക്കുകയാണുണ്ടായത്.ഇതിനെ തുര്‍ന്ന് ബഹു. സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ ബഹു. സുപ്രീം കോടതിയും തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ഈ ഗുരുതരമായ ദേശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം തന്നെ ഉണ്ടാകണം.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന കരിനിയമങ്ങള്‍ പാസാക്കി കൊടുക്കുന്ന MP മാരും MLA മാരും ഈ പ്രശ്‌നത്തിലും അതേ നിലപാട് സ്വീകരിച്ചാല്‍ അവരെ ബഹിഷ്‌ക്കരിയ്ക്കുമെന്നും തെരഞ്ഞെടുപ്പ് വേളയില്‍ ജനാധിപത്യപരമായി അവര്‍ക്കെതിരെ നീക്കം നടത്തുമെന്നും പ്രസ്താവിച്ചു.ഒരു ദേശീയ പ്രശ്‌നം എന്ന നിലയില്‍ ദേശീയ തലത്തില്‍ തന്നെ തീരദേശവാസികളുടെ സംഘടനകള്‍ ഈ നിയമ ഭേദഗതി ഉപേക്ഷിയ്ക്കുന്നതിന് സമര രംഗത്ത് ഇറങ്ങുമെന്നും പ്രഖ്യാപിച്ചു.ഇന്ത്യന്‍ തീരം പൊതുമേഖലയ്ക്കായാലും സ്വകാര്യ മേഖലയ്ക്കായാലും തീറെഴുതി കൊടുക്കാനുള്ള നീക്കത്തിനെതിരെ തീരദേശവാസികള്‍ ആരംഭിയ്ക്കുന്ന ധര്‍മ്മസമരത്തിന് എല്ലാ ജനാധിപത്യവിശ്വാസികളുടേയും അഭ്യുദയകാംക്ഷികളുടേയും പിന്‍തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.