LogoLoginKerala

നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; പൃഥ്വി റോബിനെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി

 
dog

കോട്ടയം: നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ പ്രതി റോബിന്‍ ജോര്‍ജ് പോലീസ് പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നാണ് റോബിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസില്‍ നിന്നും രക്ഷപ്പെട്ട് അഞ്ചാം ദിവസമാണ് റോബിൻ പിടിയിലാകുന്നത്. കഴിഞ്ഞ നാല് ദിവസമായി റോബിനായി പോലീസ് കേരളത്തിന് അകത്തും പുറത്തും വലവിരിച്ച്‌ കാത്തിരിക്കുകയായിരുന്നു. റോബിന്റെ സുഹൃത്ത് ബന്ധങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് ഇയാളെ കണ്ടെത്തുന്നതിന് പോലീസിനെ സഹായിച്ചത്.

കഴിഞ്ഞ ദിവസം റോബിന്റെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് നീങ്ങുകയായിരുന്നു. ഇന്നലെ മുതല്‍ തമിഴ്‌നാട് പോലീസിന്റെ കൂടി സഹായത്തോടെയാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പോലീസ് അന്വേഷണം സംഘടിപ്പിച്ചത്. വാടകയ്ക്ക് വീടെടുത്ത് നായ പരിശീലനത്തിന്റെ മറവിലാണ് ലഹരിവില്‍പ്പന നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. കാക്കി കണ്ടാല്‍ കടിക്കാന്‍ വരെ ഇയാള്‍ നായകളെ പരിശീലനം നല്‍കിയിരുന്നെന്നാണ് പോലിസ് പറയുന്നത്.

വളര്‍ത്തുനായ പരിശീലനത്തിനു പുറമേ ഹോസ്റ്റല്‍ സൗകര്യവുമുണ്ടായിരുന്നു. നായകള്‍ക്കു പുറമെ, ആമകളെയും വിവിധതരം മല്‍സ്യങ്ങളെയും കേന്ദ്രത്തില്‍ വളര്‍ത്തിയിരുന്നു. രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബൈക്കുകളിലും കാറുകളിലുമായി കേന്ദ്രത്തില്‍ എത്തിയിരുന്നതായാണ് സമീപവാസികള്‍ പറയുന്നത്. നൃത്തവും സംഗീതവും ഉള്‍പ്പെടെ പതിവായതോടെ സമീപവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. ഇതിനുപിന്നാലെ രക്ഷപ്പെട്ട റോബിന്‍ ജോര്‍ജിനെ കണ്ടെത്താന്‍ പോലിസ് നാല് സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.