LogoLoginKerala

ജനറല്‍ ആശുപത്രിയില്‍ അശ്രദ്ധയോടെ പ്രസവമെടുപ്പ്, കുഞ്ഞിന്റെ കൈക്ക് പരിക്ക്

 
delivery complaint

തിരുവനന്തപുരം- നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞിനെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതിനെ തുടര്‍ന്ന് കൈയിന്റെ ചലനശേഷി നഷ്ടപ്പെട്ടെന്ന് പരാതി. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മാര്‍ച്ച് 27-നാണ് നെയ്യാറ്റിന്‍കരയിലെ ജനറല്‍ ആശുപത്രിയില്‍ അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈക്ക് പൊട്ടലുണ്ടായെന്നും ഞരമ്പ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പരാതിയില്‍ പറയുന്നത്. ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എസ്.എ.ടി. ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടിയപ്പോഴാണ് പ്രസവത്തിനിടെ കുഞ്ഞിനെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കയ്യുടെ എല്ലു പൊട്ടാന്‍ കാരണമായതെന്ന് പറഞ്ഞത്. നിലവില്‍ എല്ലു പൊട്ടല്‍ ശരിയായെങ്കിലും ഞരമ്പിന്റെ പ്രശ്നം മാറാത്തതിനാല്‍ ചലനശേഷി വീണ്ടുകിട്ടിയിട്ടില്ല.
നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ഗര്‍ഭകാലത്ത് കാവ്യയെ പരിശോധിച്ചിരുന്ന ഡോക്ടര്‍മാര്‍ ആരും പ്രസവസമയത്ത് ഉണ്ടായിരുന്നില്ലെന്നും ജൂനിയര്‍ ഡോക്ടറും നഴ്സുമാരും മാത്രമാണ് പ്രസവ സമയത്ത് ലേബര്‍ മുറിയില്‍ ഉണ്ടായിരുന്നതെന്നും കാവ്യ പറയുന്നു.