ഇന്നസെന്റിന്റെ കുടുംബത്തിന് സാന്ത്വനം പകരാന്‍ മോഹന്‍ലാല്‍ രാജസ്ഥാനില്‍ നിന്ന് പറന്നെത്തി
ഇന്നസെന്റിനെ അവസാനമായി കാണാന്‍ ആത്മസ്‌നേഹിതന്‍ മോഹ്ന്‍ലാല്‍ രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ നിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ പറന്നെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സന്തതസഹചാരി ആന്റണി പെരുമ്പാവൂരിനൊപ്പം രാത്രി എട്ടരയോടെ മോഹന്‍ലാല്‍ ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ പാര്‍പ്പിടത്തിലെത്തുമ്പോള്‍ വന്‍ജനാവലി അവിടെ കാത്തു നിന്നിരുന്നു. ഇന്നസെന്റിന്റെ മൃതദേഹത്തെ നോക്കി അല്‍പസമയം നിര്‍നിമേഷനായി നിന്ന മോഹന്‍ലാല്‍ വീട്ടിനുള്ളില്‍ കയറി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും മകന്‍ സോണറ്റിനെയും ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച മോഹന്‍ലാല്‍ എന്താവശ്യത്തിന്നും കൂടെയുണ്ടാകുമെന്ന ഉറപ്പു നല്‍കിയാണ് വീട്ടില്‍ നിന്നിറങ്ങിയത്. ജനത്തിരക്ക് അനിയന്ത്രിതമാകുന്നതിനിടെ അരമണിക്കൂറിലേറെ അവിടെ ചെലവഴിച്ച് അദ്ദേഹം മടങ്ങി. രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ മലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിനിടയില്‍ നിന്നാണ് മോഹന്‍ലാല്‍ എത്തിയത്. ഇന്നലെ തന്നെ അദ്ദേഹം മടങ്ങിപ്പോയി.
ഇനി ദൈവം ചിരിച്ചു തുടങ്ങുമെന്നാണ് ഇന്നസെന്റിന്റെ മരണത്തെക്കുറിച്ച് എഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞത്. ചില മനുഷ്യരെ എന്ന്, എവിടെവെച്ചാണ് പരിചയപ്പെട്ടത് എന്നെനിക്കോര്‍ക്കാന്‍ സാധിക്കാറില്ല. എന്നാല്‍, അവര്‍ എന്നില്‍നിന്ന് അടര്‍ന്നുപോവരുതേ എന്ന് പ്രാര്‍ഥിക്കാറുണ്ട്. നെടുമുടി വേണു അത്തരത്തിലൊരാളായിരുന്നു എനിക്ക്; ഇപ്പോള്‍ ഇന്നസെന്റും. ഇന്നസെന്റ് ഇല്ലാതെയായി എന്ന് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല. കാരണം, ഈ മനുഷ്യന് ഇല്ലാതെയാവാന്‍ സാധിക്കില്ല എന്നായിരുന്നു ഞാന്‍ എപ്പോഴും എന്നെത്തന്നെ വിശ്വസിപ്പിച്ചിരുന്നത്.
ഇന്നസെന്റില്ലാത്ത ഈ ലോകം എത്രമേല്‍ വിരസമായിരിക്കുമെന്ന് ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ടായിരുന്നു. ഇപ്പോഴത് യാഥാര്‍ഥ്യമായിരിക്കുന്നു. ആ ലോകത്തിലൂടെവേണം ഇനി യാത്രതുടരാന്‍ എന്നോര്‍ക്കുമ്പോള്‍ വിഷമം മാത്രമല്ല, ഭയവുമുണ്ട് എനിക്ക്.
ഇന്നസെന്റിന്റെ ജീവിതമാണ് എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയത്. അദ്ദേഹം അനുഭവിച്ചതിന്റെ നൂറിലൊരംശംപോലും ഞാനൊന്നും അനുഭവിച്ചിട്ടില്ല. ആ അനുഭവങ്ങളെല്ലാം ഇന്നസെന്റിനെ പരുക്കനായ ഒരു വ്യക്തിയാക്കി മാറ്റേണ്ടതായിരുന്നു. എന്നാല്‍, ഇന്നസെന്റ് താനനുഭവിച്ച പരുക്കന്‍ ജീവിതയാഥാര്‍ഥ്യങ്ങളെ ഫലിതംകൊണ്ട് പൊതിഞ്ഞു. ജീവിതത്തിലും മരണത്തിലും അദ്ദേഹം ഫലിതം കണ്ടെത്തി.
പല അനുഭവങ്ങളെയും കഥയായി കെട്ടിപ്പറഞ്ഞു. ഇന്നച്ചന്‍ ഉള്ള സെറ്റുകളെല്ലാം ഇത്തരം കഥപറച്ചില്‍കേന്ദ്രങ്ങളായി. അദ്ദേഹത്തിന്റെ പറച്ചിലുകളില്‍ ചിലപ്പോള്‍ കഥയേത്, യാഥാര്‍ഥ്യമേത് എന്നറിയാതെ ഞാന്‍ കുഴങ്ങിയിട്ടുണ്ട്.
ഇന്നസെന്റില്‍നിന്ന് ഒരുകാര്യവും മനഃപൂര്‍വം മറച്ചുവെക്കാന്‍ സാധിക്കില്ലായിരുന്നു. അതെങ്ങനെയെങ്കിലും അദ്ദേഹം അറിയും. ഇന്നസെന്റില്‍മാത്രം ഞാന്‍ കണ്ട ഒരു സിദ്ധിവിശേഷമായിരുന്നു അത്. ഇന്നസെന്റുമായി പരിചയിക്കുന്ന എല്ലാവരോടും ഞാന്‍ പറയാറുണ്ടായിരുന്നു, ഈ മനുഷ്യനില്‍നിന്ന് ഒന്നും മറച്ചുവെക്കാന്‍ ശ്രമിക്കരുത് എന്ന്. എപ്പോഴും ജാഗ്രതയോടെയുള്ള ബുദ്ധിയും കാതുകളും സൂക്ഷ്മമായ നിരീക്ഷണപാടവമുള്ള കണ്ണുകളുമായിരുന്നു ഇന്നച്ചന്റേത്.
നമ്മള്‍ ഒരുപാടുപേരെ സ്‌നേഹിക്കുന്നുണ്ടാവും. എന്നാല്‍, നമ്മള്‍ അങ്ങോട്ട് സ്‌നേഹിക്കുന്നതിനെക്കാള്‍ തിരിച്ച് നമ്മളെ സ്‌നേഹിക്കുന്നവര്‍ കുറവായിരിക്കും. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിച്ചതിനെക്കാള്‍ എന്നെ സ്‌നേഹിച്ചയാളായിരുന്നു ഇന്നസെന്റ്. എന്റെ കാര്യത്തില്‍ എപ്പോഴും നല്ല കരുതലുണ്ടായിരുന്നു. ഇന്നസെന്റ് ഒപ്പമുണ്ടെങ്കില്‍ എന്തുകാര്യങ്ങള്‍ ചെയ്യാനും നമുക്കൊരു ധൈര്യം വരാനുണ്ട്. അനുഭവങ്ങളില്‍നിന്നുണ്ടായ അപാരമായ പ്രായോഗികജ്ഞാനത്തിലൂടെ ഇന്നസെന്റ് ഏതു പ്രതിസന്ധിഘട്ടത്തിലും വഴിതെളിക്കാന്‍ മുന്നില്‍ നടക്കുമായിരുന്നു. ഞാന്‍ അമ്മ സംഘടനയുടെ പ്രസിഡന്റായി ചുമതലയേറ്റത് ഇന്നസെന്റ് ഒപ്പമുണ്ട് എന്ന ധൈര്യത്തിലായിരുന്നു.
എപ്പോഴും ദൈവത്തോട് സംസാരിക്കാനും ദൈവത്തെ പറ്റിക്കാനുമൊക്കെയുള്ള ഒരു കുറുമ്പുള്ള മനസ്സ് ഇന്നസെന്റിനുണ്ടായിരുന്നു. ദൈവവുമായുള്ള തന്റെ ഇടപെടല്‍ ഒരുപാടുതവണ അദ്ദേഹം പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ട്. അറിവിലും അനുഭവത്തിലുമുപരിയുള്ള ജ്ഞാനത്തില്‍നിന്നു മാത്രമേ ഇത്തരത്തിലുള്ള ഒരു കാഴ്ചപ്പാടുണ്ടാവൂ.
എഴുതിയാലും പറഞ്ഞാലും തീരാത്ത ഒരു മനുഷ്യനെപ്പറ്റി ഇനിയെന്താണെഴുതുക? ദൈവത്തോട് ഒരു കാര്യംപറഞ്ഞ് അവസാനിപ്പിക്കാം: ഞങ്ങളെയെല്ലാം കരയിച്ചുകൊണ്ട് എന്റെ ഇന്നച്ചന്‍ അങ്ങോട്ടു വന്നിട്ടുണ്ട്, ഇനി നിങ്ങള്‍ക്ക് ഒരുപാട് ചിരിക്കാം- അദ്ദേഹം എഴുതി