LogoLoginKerala

വെറുപ്പിന്റെ വിപണിയില്‍ ഞങ്ങള്‍ സ്‌നേഹത്തിന്റെ കട തുറന്നിരിക്കുന്നു: രാഹുല്‍

 
rahul gandhi

ന്യൂഡല്‍ഹി- നങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ സാധാരണക്കാരുടെ ശക്തി വിജയിച്ചു. ''വിദ്വേഷത്തിന്റെ വിപണി അടച്ചിരിക്കുന്നു, സ്‌നേഹത്തിന്റെ കടകള്‍ തുറന്നിരിക്കുന്നു,'' അദ്ദേഹം ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാര്‍ട്ടിയുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ പാവപ്പെട്ടവരുടെ ശക്തിയാണ് വിജയിച്ചത്. മറ്റ് സംസ്ഥാനങ്ങളിലും ഇത് ആവര്‍ത്തിക്കും. പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടിയത്.

കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്, നേതാക്കള്‍ക്ക് നന്ദി പറയുന്നു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ക്യാപിറ്റലിസ്റ്റ് ശക്തികളും നിര്‍ധനരായ ജനങ്ങളുമാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് നിര്‍ധനര്‍ക്കൊപ്പം നിന്നു. സ്നേഹത്തിന്റെ ഭാഷയിലാണ് അവരോട് സംസാരിച്ചത്. കര്‍ണാടകയില വെറുപ്പിന്റെ അങ്ങാടി അടയ്ക്കപ്പെട്ടിരുന്നു. അവിടെ സ്നേഹത്തിന്റെ കട തുറക്കപ്പെട്ടു. ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞൂ.

'തന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഗാന്ധി 22 ദിവസം സംസ്ഥാനത്ത് ക്യാമ്പ് ചെയ്തിരുന്നു, കോണ്‍ഗ്രസിലെ പലരും വിജയത്തിന് കാരണമായി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30ന് കര്‍ണാടകയില്‍ പ്രവേശിച്ച യാത്ര ചാമരാജനഗര, മൈസൂരു, മാണ്ഡ്യ, തുംകൂര്‍, ചിത്രദുര്‍ഗ, ബെല്ലാരി, റായ്ച്ചൂര്‍ എന്നിവിടങ്ങളിലൂടെ 22 ദിവസം കൊണ്ട് 500 കിലോമീറ്ററിലധികം പിന്നിട്ടു. പാര്‍ട്ടിക്കുള്ള സഞ്ജീവിനിയായിരുന്നു അത്. സംഘടനയെ ഊര്‍ജസ്വലമാക്കുകയും നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ആഴത്തിലുള്ള ഐക്യവും ഐക്യദാര്‍ഢ്യവും വളര്‍ത്തിയെടുക്കുകയും ചെയ്തു'- പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് ഫലം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. എല്ലാ ബിജെപി ഇതര കക്ഷികളും ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.