LogoLoginKerala

ബസ് നിർത്തി യാത്രക്കാരെ നമസ്‌കരിക്കാൻ അനുവദിച്ചതിന് ജോലി നഷ്ടപ്പെട്ട യുവാവ് ട്രെയിനിടിച്ച് മരിച്ചനിലയിൽ

 
CRIME

മൂന്ന് മാസം മുമ്പ് ബറേലിയിൽ രണ്ട് മുസ്ലീം യാത്രക്കാരെ നിസ്കരിക്കാൻ അവസരമൊരുക്കിയതിന് ജോലി നഷ്ടപെട്ട യുവാവിനെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. യാത്രക്കാരെ നിസ്കരിക്കുവാൻ ഡൽഹിയിലേക്കുള്ള ബസ് നിർത്തി സഹായിച്ചതിനാണ് ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (യുപിഎസ്ആർടിസി) ബസ് കണ്ടക്ടറായിരുന്ന യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. തിങ്കളാഴ്ച പുലർച്ചെ മെയിൻപുരി ജില്ലയിലെ സ്വന്തം പട്ടണത്തിനടുത്തുള്ള റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹിത് യാദവിന്റെ (32) മൃതദേഹം വികൃതമാക്കിയ നിലയിൽ ആണ് കണ്ടെത്തിയത്
 
ജൂൺ മൂന്നിന് നടന്ന സംഭവത്തിൻ്റെ വിഡിയോ വൈറലായതിനു പിന്നാലെയാണ് മോഹിത് യാദവിനെയും ഡ്രൈവർ കെപി സിംഗിനെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കെപി സിംഗ് സ്ഥിരജീവനക്കാരനും മോഹിത് താത്കാലിക ജീവനക്കാരനുമായിരുന്നു. ഏതാണ്ട് 10 വർഷത്തോളമായി മോഹിത് യുപിഎസ്ആർടിസിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

ആത്മഹത്യാ കുറിപ്പൊന്നും പോലീസിന് ലഭിച്ചില്ലെങ്കിലും ഓടുന്ന ട്രെയിനിന് മുന്നിൽ ചാടിയാണ് മോഹിത് ജീവിതം അവസാനിപ്പിച്ചതെന്ന് കുടുംബം ഉറപ്പിച്ചു പറഞ്ഞു. പലതവണ ശ്രമിച്ചിട്ടും സസ്‌പെൻഷൻ റദ്ദാക്കാൻ കഴിയാതെ വന്ന അദ്ദേഹത്തിന്റെ മാനസികവും സാമ്പത്തികവുമായ വിഷമത്തിൽ നിന്നാണ്  ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചതെന്നും പറയപ്പെടുന്നു.  ഒരു സുഹൃത്തിനെ കാണാനെന്നു പറഞ്ഞാണ് മോഹിത് ഞായറാഴ്ച വീട്ടിൽ നിന്ന് പുറപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മോഹിതിൻ്റെ മ‍ൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തുകയായിരുന്നു. മോഹിതിന് ഭാര്യയും 4 വയസുള്ള മകനുമുണ്ട്.
       
അതേസമയം മൂത്രമൊഴിക്കാൻ പോകണമെന്ന് ചില യാത്രക്കാർ ആവശ്യപ്പെട്ടതുപ്രകാരമാണ് ബസ് നിർത്തിയത്. ഈ സമയത്ത് രണ്ട് പേർ നിസ്കരിച്ചു. ഈ സംഭവത്തിൻ്റെ വിഡിയോയുടെ അടിസ്ഥാനത്തിൽ മോഹിതിൽ നിന്നോ ഡ്രൈവറിൽ നിന്നോ അവർ വിശദീകരണം ചോദിക്കാതെ അധികൃതർ നടപടിയെടുക്കുകയായിരുന്നു. മോഹിത് വളരെ വിഷമത്തിലായിരുന്നു. കുടുംബത്തിലെ മുതിർന്ന അംഗമായതിനാൽ കാര്യങ്ങളൊക്കെ മോഹിതാണ് നോക്കിയിരുന്നത്. എന്നാൽ ജോലി നഷ്ടപ്പെട്ടതോടെ വിഷാദത്തിലായി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും കുടുംബം പറയുന്നു.