LogoLoginKerala

ഫെമ നിയമം ലംഘിച്ച ഷാജൻ സ്‌‌കറിയക്ക്‌ എതിരെ നടപടിക്കൊരുങ്ങി ഇഡി; വീണ്ടും നോട്ടീസ് അയക്കും

ബെം​ഗ്ലൂരു വഴി കൊച്ചിയിലേക്ക് ഷാജൻ സ്കറിയ മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇഡ‍ി നീക്കം
 
shajan skariah

‘മറുനാടൻ മലയാളി' ഓൺലൈൻ ചാനൽ ഉടമ ഷാജൻ സക്റിയയോട്  ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ച കേസിലാണ് നടപടി. ജൂൺ 29ന്‌ ഷാജൻ സ്‌കറിയക്ക്‌ ഇഡി നോട്ടീസ്‌ അയച്ചിരുന്നു. കോട്ടയത്തെ വീട്ടിലെ വിലാസത്തിലാണ് അയച്ചത്‌. എന്നാൽ ചോദ്യം ചെയ്യലിന് ഷാജന് ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയക്കാനുള്ള തീരുമാനം. ഇതുസംബന്ധിച്ച്‌ ഇഡി ഉദ്യോഗസ്ഥർ പ്രാഥമികചർച്ച നടത്തി. ഒരാഴ്‌ചയ്‌ക്കകം നോട്ടീസ്‌ അയക്കാനുള്ള ഒരുക്കത്തിലാണ്‌ ഇഡി.

ഷാജന് ഓഹരിപങ്കാളിത്തമുള്ള, രാജ്യത്തെയും വിദേശത്തെയും കമ്പനികൾ– സ്ഥാപനങ്ങൾ  എന്നിവയുടെ 10 വർഷത്തെ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റും ഹാജരാക്കാനും, ഏതുരീതിയിലുള്ള ഓഹരിപങ്കാളിത്തമാണെന്നും വ്യക്തിപരമായ ഓഹരിയുടെ രൂപയിലുള്ള മൂല്യവും വിശദമാക്കാനും നേരത്തെ ഇഡി നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.. ഈ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും 10 വർഷത്തെ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റുകളും ഇന്ത്യക്ക്‌ അകത്തേക്കും പുറത്തേക്കുമുള്ള പണമിടപാടുകളുടെ രേഖകളും അടക്കം ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. ഷാജന്റെ സ്വത്തുക്കളുടെ 10 വർഷത്തെ ആദായനികുതി അടച്ചതിന്റെയും ഇത്രയും കാലത്തെ ബാലൻസ് ഷീറ്റ്, ഷാജന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ വിശദവിവരങ്ങൾക്കൊപ്പം വിറ്റുപോയവയുടെയും വിവരങ്ങൾ കൂടി ഹാജരാക്കണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. 

വ്യാജവാർത്തയിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിൽ പൊലീസ്‌ കേസെടുത്തതോടെ ഒളിവിലായിരുന്ന ഷാജന് കഴിഞ്ഞ ദിവസം ബെം​ഗ്ലൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം കയറിയിരുന്നു. നാട്ടിലെത്തിയ സാഹചര്യത്തിൽ എങ്കിലും ഷാജന് നിയമനടപടിക്ക് വിധേയനാകുമോ എന്നാണ് കണ്ടറിയേണ്ടത്.