LogoLoginKerala

കാർഷിക വയലിൽ ഡിആർഡിഒ പൈലറ്റില്ല വിമാനം തകർന്ന് വീണു

തകർന്നത് പരീക്ഷണ പറക്കലിനിടെ ഡി.ആർ.ഡി.ഒ.യുടെ ‘തപസ് 07 എ-14’ വിമാനം
 
pilot

ബെംഗളൂരു: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ആളില്ലാവിമാനം (യുഎവി) ഞായറാഴ്ച രാവിലെ കർണാടകയിലെ ചിത്രദുർഗയിലെ ഒരു ഗ്രാമത്തിന് സമീപമുള്ള കാർഷിക വയലിൽ തകർന്നുവീണു. ഡി.ആർ.ഡി.ഒ.യുടെ ‘തപസ് 07 എ-14’ എന്ന വിമാനം പരീക്ഷണ പറക്കലിനിടെയാണ് തകർന്നത്. വിമാനം തകർന്നപ്പോഴുണ്ടായ വൻ ശബ്ദം നാട്ടുകാരെ പരിഭ്രാന്തരാക്കി.

സാങ്കേതികത്തകരാറിനെത്തുടർന്നാണ് അപകടം. വിമാനത്തിലെ ഉപകരണങ്ങൾ വീഴ്ചയിൽ ചിന്നിച്ചിതറി. ചല്ലക്കെരെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എ.ടി.ആർ.) ഞായറാഴ്ച രാവിലെ പരീക്ഷണപ്പറക്കൽ നടത്തുകയായിരുന്നു വിമാനം. അപകടത്തെക്കുറിച്ച് ഡിആർഡിഒ പ്രതിരോധ മന്ത്രാലയത്തെ അറിയിക്കുകയാണെന്നും അപകടത്തിന് പിന്നിലെ പ്രത്യേക കാരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.

ഏരിയൽ നിരീക്ഷണത്തിനായുള്ള തന്ത്രപരമായ എയർബോൺ പ്ലാറ്റ്ഫോം-ബിയോണ്ട് ഹൊറൈസൺ-201 അല്ലെങ്കിൽ തപസ് ബിഎച്ച്-201 എന്നത് ഒരു ദീർഘ-സഹിഷ്ണുതയുള്ള ആളില്ലാ ആകാശ വാഹനമാണ്, ഇത് മുമ്പ് റസ്റ്റം-II എന്നാണ് അറിയപ്പെട്ടിരുന്നത്. അപകട വിവരമറിഞ്ഞ് പോലീസും ഡി.ആർ.ഡി.ഒ. അധികൃതരും സ്ഥലത്തെത്തി.