LogoLoginKerala

കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം, ചരിത്രവിജയത്തില്‍ വിതുമ്പി ശിവകുമാര്‍

 
dk sivakumar

ബംഗളുരു - കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ ആഹ്ലാദത്തില്‍ വിതുമ്പിക്കരഞ്ഞ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍. മുഴുവന്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിജയത്തിന്റെ ക്രഡിറ്റ് സിദ്ധരാമയ്യ അടക്കം എല്ലാ നേതാക്കള്‍ക്കും സമര്‍പ്പിക്കുന്നതായും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഈ തെരഞ്ഞെടുപ്പ് തീരുമാനിച്ചത് മുതല്‍ താന്‍ ഉറങ്ങിയിട്ടില്ല, പ്രവര്‍ത്തകരെ ഉറങ്ങാന്‍ അനുവദിച്ചിട്ടുമില്ല. ഉറങ്ങാത്ത രാത്രികള്‍ക്കും ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കുമുള്ള ഫലം കൂടിയാവുകയാണ് ഈ വിജയമെന്നും കനക്പുര മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ ഏഴാംതവണയും കൂറ്റന്‍ വിജയം നേടിയ ഡി.കെ വ്യക്തമാക്കി.

എന്തു വില കൊടുത്തും കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടുവരുമെന്ന് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് താന്‍ കൊടുത്ത ഉറപ്പായിരുന്നു. ബിജെപി എന്നെ തിഹാര്‍ ജയിലിലടച്ച വേളയില്‍ സോണിയാ ഗാന്ധി തന്നെ സന്ദര്‍ശിക്കാന്‍ വന്നത് മറക്കാനാകില്ല.  കേഡര്‍ പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, എന്നിങ്ങനെ ഒരോരുത്തരുടെയും പേരെടുത്ത് അദ്ദേഹം നന്ദി പറഞ്ഞു. സിദ്ധരാമയ്യയുടെ പ്രവര്‍ത്തനങ്ങളെയും ഓര്‍മ്മിച്ചു.

ഭാരത് ജോഡോ യാത്ര, ബൂത്ത് ലെവല്‍ മുതലുള്ള പ്രവര്‍ത്തകര്‍, എം.എല്‍.എമാര്‍, എ.ഐ.സി.സി ഭാരവാഹികള്‍ അടക്കം നടത്തിയ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് കണ്ണ് നിറഞ്ഞ് കണ്ഠമിടറി ഡി.കെ പറഞ്ഞപ്പോള്‍ അത് കണ്ടുനിന്നവരുടെയും കണ്ണ് നിറച്ചു.