LogoLoginKerala

കുട്ടികളുടെയും രക്ഷിതാക്കളുടെയും സെൻസിറ്റീവ് വ്യക്തിവിവര ശേഖരണം നിഗൂഢ ലക്ഷ്യത്തിന്: ഡി എ കെ എഫ്

 
child

വ്യക്തി വിവര സംരക്ഷണ നിയമം (ഡി പി ഡി പി ആക്ട് 2023) രാജ്യത്ത് നിലവിൽ വന്ന മാസം തന്നെ അതിലെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി കേരളത്തിലെ 60 ലക്ഷം കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അതീവ സെൻസിറ്റീവായ വിവരങ്ങൾ അടിയന്തരമായി നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം ഭരണഘടനനാവിരുദ്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതും ആണെന്ന് സ്വതന്ത്ര ജനാധിപത്യ വിജ്ഞാന  സഖ്യം (ഡി എ കെ എഫ്) സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

ഓരോ കുട്ടിയുടെയും രക്ഷിതാക്കളുടെ ഉൾപ്പെടെ മൊബൈൽ ഫോൺ നമ്പറുകൾ, ആധാർ നമ്പർ, മതം, ജാതി, ആരോഗ്യ വിവരങ്ങൾ തുടങ്ങിയ 65 ഓളം വിവരങ്ങളാണ് ഇപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷാ കേരള (എസ് എസ് കെ ) വഴി  'യുഡൈസ് പ്ലസ് ' എന്ന പോർട്ടലിലൂടെ സ്കൂളുകളോട് നേരിട്ട് നൽകാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടന വിഭാവന ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യവും  സ്വകാര്യതയും ഉറപ്പുവരുത്താനായി സുപ്രീംകോടതി വിധിയെ തുടർന്ന് രൂപീകൃതമായ ഡേറ്റാ സംരക്ഷണ നിയമം 2023ല്‍ പ്രധാന്യം  നൽകുന്നത് വ്യക്തികളുടെ ( കുട്ടികളുടെ പ്രത്യേകിച്ചും )  ഡേറ്റ ഏതെങ്കിലും കാര്യങ്ങൾക്കായി ശേഖരിക്കുകയാണെങ്കിൽ ആ ലക്ഷ്യത്തിന് ആവശ്യം വേണ്ട വിവരം മാത്രമേ ശേഖരിക്കാവൂ എന്നത്. നിയമത്തിൽ രാഷ്ട്രപതി ഒപ്പുവച്ച് മഷി ഉണങ്ങുന്നതിനു മുൻപ് തന്നെയാണ് അതേ മാസത്തിൽ ഓരോ കുട്ടിയുടെയും 65 ഓളം വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള നിയമവിരുദ്ധമായ കാര്യം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡാറ്റാ സംരക്ഷണ നിയമം  പ്രായോഗികമായി നടപ്പാക്കാൻ ആവശ്യമായ ചട്ടങ്ങൾ പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ അനാവശ്യ ധൃതി കാണിച്ച് വിവരങ്ങൾ തരുന്നില്ലെങ്കിൽ സംസ്ഥാനത്തിനുള്ള ഫണ്ട് നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തി സംസ്ഥാനത്തെ മൂന്നിലൊന്ന് വരുന്ന പൗരന്മാരുടെ വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.  ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഡി എ കെ എഫ് ആവശ്യപ്പെടുന്നു.

കൃത്യമായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെയാണ്  വിവരങ്ങൾ  കേന്ദ്രം നേരിട്ട് ശേഖരിക്കുന്നത്. അടുത്തകാലത്ത് ഉണ്ടായ കോവിഡ് ചോർച്ചയേക്കാൾ  ഗുരുതരമായ  പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണ്  വിവരങ്ങളുടെ സുരക്ഷ  എന്ന കാര്യത്തിൽ സംശയമില്ല. പൗരന്മാരെ ജാതിയും മതവും പ്രദേശവും വേർതിരിച്ച്  നിരീക്ഷിക്കാനും അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്താനും അധികാര സംവിധാനങ്ങളൊക്കെ ഉപയോഗിച്ച് തങ്ങളുടെ വരുതിയിൽ പൗരന്മാരെ കൊണ്ടുവരാനും വഴങ്ങാത്തവരെ ഇല്ലാതാക്കാനും ഫെഡറൽ തത്വങ്ങൾക്കെതിരായി  കേന്ദ്രസർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇന്ന് അങ്ങാടിപ്പാട്ടാണ്.

 നിയമവിരുദ്ധവും സാമാന്യ മര്യാദയുടെ ലംഘനവുമായ ഈ നീക്കം അവസാനിപ്പിക്കണമെന്ന്  ഡി എ കെ എഫ് ആവശ്യപ്പെടുന്നു. ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തിൽ എല്ലാവരും പ്രതിഷേധിക്കണമെന്ന് ഡി  എ കെ എഫ്  ജനറൽ സെക്രട്ടറി ടി ഗോപകുമാർ അഭ്യർത്ഥിക്കുന്നു.