LogoLoginKerala

ബിജെപി സംസ്ഥാന ന്യൂനപക്ഷ നേതൃയോഗം സംഘടിപ്പിച്ചു

 
Bjp

ബിജെപി സംസ്ഥാന ന്യൂനപക്ഷ നേതൃയോഗം സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മണിപ്പൂരിൻ്റെ പേരിൽ കേരളത്തിൽ ഇടത്-വലത് മുന്നണികൾ നടത്തിയ വ്യാജപ്രചരണം ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ നടന്നത് വർഗീയ കലാപമല്ലെന്നും ഗോത്രവർഗകലാപമാണെന്നും സംസ്ഥാനത്തെ സിപിഎം സെക്രട്ടറിക്ക് പോലും സമ്മതിക്കേണ്ടി വന്നു.

 വിദ്വേഷ പ്രചരണങ്ങളിൽ വശംവദരാകാതെ സത്യം തുറന്നു പറഞ്ഞ ക്രൈസ്തവ പുരോഹിതരോട് ബിജെപി നന്ദി പറയുന്നു. കോൺഗ്രസ് ഭരിച്ച 1993 ൽ 16 മാസം നീണ്ടു നിന്ന കലാപത്തിൽ 750 പേരാണ് കൊല്ലപ്പെട്ടത്.

അന്ന് ആഭ്യന്തര സഹമന്ത്രി മാത്രമാണ് പാർലമെൻ്റിൽ സംസാരിച്ചത്. എന്നാൽ ഇത്തവണ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മണിപ്പൂരിൽ ദിവസങ്ങളോളം താമസിച്ച് സമാധാനത്തിന് വേണ്ടി പ്രവർത്തിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പാർലമെൻ്റിൽ പ്രതിപക്ഷത്തിൻ്റെ കള്ളത്തരങ്ങൾ പൊളിച്ചു.

 ഇപ്പോൾ മണിപ്പൂരിൽ നിന്നും സമാധാനത്തിൻ്റെ വാർത്തകൾ മാത്രമാണ് വരുന്നത്. പുതുപ്പള്ളിയിൽ മണിപ്പൂരിൻ്റെ പേരിൽ വലിയതോതിൽ വിദ്വേഷ പ്രചരണം നടത്തുകയാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നത്. ജനങ്ങൾ ഈ ഒക്കചങ്ങായിമാരുടെ വ്യാജപ്രചരണത്തിന് വോട്ടിലൂടെ മറുപടി പറയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി ജെ.ആർ പദ്മകുമാർ, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ ഡോ.അബ്ദുൾ സലാം, ദേശീയ സെക്രട്ടറി നോബിൾമാത്യു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസഫ് പടമാടൻ, ബിജു മാത്യു, ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സുമിത്ത് ജോർജ് എന്നിവർ സംസാരിച്ചു.