LogoLoginKerala

അഖിലയുടെ സ്ഥലം മാറ്റം റദ്ദാക്കി, പക്ഷെ ചെയ്തത് ശരിയല്ലെന്ന് മന്ത്രി ആന്റണി രാജു

 
Akhila protest
തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ഡ്യൂട്ടിക്കിടെ ശമ്പള രഹിത സേവനം എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടര്‍ അഖിലയെ സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കിയത്. വൈക്കം ഡിപ്പോയില്‍ നിന്ന് പാലായിലേക്കാണ് അഖിലയെ സ്ഥലം മാറ്റിയിരുന്നത്. ഇത് വിവാദമായതോടെയാണ് സ്ഥലംമാറ്റ നടപടി പിന്‍വലിച്ചത്.  
എന്നാല്‍ ഡ്യൂട്ടിക്കിടയില്‍ അഖില പ്രദര്‍ശിപ്പിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അഖിലയ്‌ക്കെതിരായ നടപടി പരിശോധിക്കുമെന്നും സ്ഥലം മാറ്റിയത് താഴേത്തട്ടില്‍ എടുത്ത തീരുമാനം മാത്രമാണെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ബി എം എസ് യൂണിയനില്‍ പെട്ട തൊഴിലാളിയായ അഖില, വേറിട്ട പ്രതിഷേധം നടത്താന്‍ ബി എം എസ് നല്‍കിയ ആഹ്വാനമനുസരിച്ചാണ് ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടിക്കെത്തിയത്. ശമ്പളം വൈകിയതുകൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ മൂലമാണ് ഇത്തരമൊരു പ്രതിഷേധത്തിന് തയ്യാറായതെന്നും ആരെയും മോശക്കാരാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. വൈക്കം ഡിപ്പോയില്‍ നിന്ന് തന്നെ പാലായിലേക്ക് സ്ഥലം മാറ്റിയതോടെ ദിവസവും അവിടെ പോയി വരാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഇത് ജീവിതം കൂടുതല്‍ ദുരിതമയമാക്കുമെന്നും കാന്‍സര്‍ അതിജീവിത കൂടിയായ അഖില പറയുകയുണ്ടായി.