LogoLoginKerala

തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗം സംഘര്‍ത്തില്‍ കലാശിച്ചു

 
Council meeting
ഒരു മണിക്കൂറോളം നഗരസഭയില്‍ സംഘര്‍ഷാവസ്ഥയായിരുന്നു. മേയര്‍ക്ക് പിന്തുണയുമായി ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തിയതോടെയാണ് യോഗം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്

കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ വിളിച്ച പ്രത്യേക കൗണ്‍സില്‍ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. മേയറുടെ രാജിക്കായി മുറവിളി കൂട്ടുകയാണ് പ്രതിപക്ഷം. യോഗം നടക്കുന്ന സദസില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. 'അഴിമതി നടത്തിയ മേയര്‍ ഗോ ബാക്ക്' എന്നെഴുതിയ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

മേയറെ അധ്യക്ഷസ്ഥാനത്തിരുത്തി കത്തുവിവാദം ചര്‍ച്ചചെയ്യാനാവില്ലെന്ന നിലപാടാണ് ബിജെപിയും യുഡിഎഫും ഉയര്‍ത്തിയത്. മേയറിനെ മാറ്റിനിര്‍ത്തി വേണം ഈ ചര്‍ച്ച നടത്താനെന്നറിയിച്ച് ഇരുകക്ഷികളും കത്ത് നല്‍കിയിരുന്നു.

പ്രതിപക്ഷ അംഗങ്ങളുടെ തുടര്‍ച്ചയായ ബഹളത്തെ തുടര്‍ന്ന് നഗരസഭ യോഗം അവസാനിപ്പിച്ചു. ഒരു മണിക്കൂറോളം നഗരസഭയില്‍ സംഘര്‍ഷാവസ്ഥയായിരുന്നു. മേയര്‍ക്ക് പിന്തുണയുമായി ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തിയതോടെയാണ് യോഗം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പ്രതിരോധിച്ച് എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ചോദിച്ച്യമുയര്‍ത്തി.