LogoLoginKerala

ഹിമാചലില്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല; നിരീക്ഷകര്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറും

 
Himachal Pradesh
രാജ് പുത്ത് വിഭാഗത്തില്‍നിന്നുള്ള സുഖുവിന് നറുക്കു വീഴാനാണ് സാധ്യത. അതേസമയം സ്വതന്ത്ര എംഎല്‍എമാരെ മറുകണ്ടം ചാടിച്ച്  കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമം നടത്തിക്കഴിഞ്ഞു. ബിജെപി ക്യാംപില്‍ നിന്ന് ചിലരെയും കോണ്‍ഗ്രസ് നേതൃത്വം നോട്ടമിട്ടിട്ടുണ്ട്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നു.  സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗും മുന്‍ അദ്ധ്യക്ഷന്‍ സുഖ്വിന്ദര്‍ സുഖുവും അവരവരുടെ നിലപാടില്‍ ഉറച്ചു നില്ക്കുന്നതാണ് തര്‍ക്കം തുടരാന്‍ കാരണം. എംഎല്‍എമാരുമായി സംസാരിച്ച നിരീക്ഷകര്‍ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. രാജ് പുത്ത് വിഭാഗത്തില്‍നിന്നുള്ള സുഖുവിന് നറുക്കു വീഴാനാണ് സാധ്യത. അതേസമയം സ്വതന്ത്ര എംഎല്‍എമാരെ മറുകണ്ടം ചാടിച്ച്  കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമം നടത്തിക്കഴിഞ്ഞു. ബിജെപി ക്യാംപില്‍ നിന്ന് ചിലരെയും കോണ്‍ഗ്രസ് നേതൃത്വം നോട്ടമിട്ടിട്ടുണ്ട്.

നേതൃത്വത്തിന്റെ ഏതു നിര്‍ദേശവും അനുസരിക്കുമെന്ന് സുഖ്വിന്ദര്‍ സുഖു അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ സര്‍ക്കാരുണ്ടാകും. നിലവില്‍ 43 എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ ആറോ ഏഴോ ബിജെപി എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിലേക്ക് വന്നേക്കുമെന്നും പ്രതീക്ഷയുണ്ട്.  

ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഇരുപത് എംഎല്‍എമാര്‍ സുഖ്വിന്ദര്‍ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. ചിലര്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് നിലപാടെടുത്തു. നാടകീയ നീക്കത്തിലൂടെ അവകാശവാദമുന്നയിച്ച പ്രതിഭാ സിംഗിന് പത്തില്‍ താഴെ എം എല്‍ എ മാരുടെ പിന്തുണയേ ഉള്ളൂ. ജനസംഖ്യയുടെ 33 ശതമാനമുള്ള രജ്പുത്ത് വിഭാഗത്തില്‍നിന്നുള്ള നേതാവായ സുഖ്വിന്ദര്‍ സിംഗ് സുഖുവിനോടാണ് നേതൃത്ത്വത്തിനും താല്‍പര്യം. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറില്‍ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. ഇതേ വിഭാഗത്തില്‍ നിന്നുള്ള പ്രതിഭാ സിംഗിനെ അനുനയിപ്പിക്കാന്‍ മകന്‍ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയേക്കും.