LogoLoginKerala

ഗവർണർമാർ റബ്ബർ സ്റ്റാമ്പുകളല്ല; കൃത്യമായ റോളുണ്ടെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി

 
ravi

തിരുവനന്തപുരം: ഗവർണർമാർ റബ്ബർ സ്റ്റാമ്പുകളല്ലെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. ഗവർണർമാർക്ക് കൃത്യമായ റോൾ ഭരണഘടന അനുവദിക്കുന്നുണ്ട്. ലോകായുക്ത പോലുള്ള സംവിധാനങ്ങൾ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉണ്ടായാൽ ഗവർണർമാർ ഇടപെടുമെന്നും ആർ എൻ രവി പറഞ്ഞു. തിരുവനന്തപുരത്ത് കേരള ലോകായുക്ത ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തമിഴ്നാട് ഗവർണർ.

മാസങ്ങളായി കേരളത്തിലേതിന് സമാനമായി തമിഴ്നാട്ടിലും സർക്കാർ-ഗവർണർ പോര് രൂക്ഷമാണ്. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബില്ലടക്കം തമിഴ്നാട് നിയമസഭ നേരത്തെ പാസാക്കിയിരുന്നു. ഇതടക്കമുള്ള ബില്ലുകൾ ഗവർണർ ഒപ്പുവെച്ചിരുന്നില്ല. ഭരണഘടനാപരമായ പദവി വഹിക്കാൻ തമിഴ്നാട് ഗവർണർ ആർ.എൻ രവി അയോഗ്യനാണെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ഡി.എം.കെയുടെ 57 എം.പിമാർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചിരുന്നു.

നിയമ മന്ത്രി പി രാജീവും വേദിയിൽ സന്നദ്ധനായിരിക്കെയാണ് തമിഴ്നാട് ഗവര്‍ണറുടെ വാക്കുകളെന്നതും ശ്രദ്ധേയമാണ്. ലോകായുക്ത പോലുള്ള അഴിമതി നിരോധന സംവിധാനങ്ങൾ ഇല്ലാതാക്കാൻ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളവും ശ്രമിക്കുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് കണക്കുകൾ നിരത്തി പി രാജീവ് പ്രതിപക്ഷ നേതാവിന് മറുപടി നല്‍കി.

ലോകായുക്ത ദിനത്തിൽ കേരള ലോകായുക്ത സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായാണ് തമിഴ്നാട് ഗവർണർ ആർ എൻ രവി പങ്കെടുത്തത്. തമിഴ്‍നാട് ഗവർണറെ ചടങ്ങിലേക്ക് ക്ഷണിച്ചത് താനാണെന്നും ഇതുപോലൊരു വേദിയിൽ ഇരിക്കാൻ യോഗ്യനാണ് അദ്ദേഹമെന്നും കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.