ഇന്നസെന്റിന് മാപ്പ് നല്‍കാന്‍ ദീദി ആര്? സഹജീവി സ്‌നേഹം സെലക്ടീവോ?
മലയാള സിനിമ മേഖലയില്‍ വലിയൊരു ശൂന്യത നല്‍കിക്കൊണ്ടാണ് നടന്‍ ിന്നസ,ന്റെ് യാത്രയായത്. ഞായറാഴ്ച രാത്രി പത്ത് മുപ്പതോടെ കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു ്ദ്ദേഹത്തിന്റെ അന്ത്്യം. തുടര്‍നമ്ന് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ട് നിരവധിപ്പേര്‍ രംഗത്തെത്തിയിരുവ്നു. എന്നാല്‍ അതിനിടെ മരണവാര്ഡച്ച പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് വിവാദമായി മാറുകയാണ്. അതിജീവിത നേരിട്ട നീതിനിഷേധത്തില്‍ ഇന്നസെന്റ് പാലിച്ച നിശബ്ദത മരണത്തിന്റെ വേദനക്കിടയിലും തനിക്ക് മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ലെന്നാണ് ദീദി ദാമോദരന്‍ പ്രതികരിച്ചത്. കാന്‍സര്‍ ബാധിതയായ നാളുകളാണ് തന്നേയും ഇന്നസെന്റിനേയും അടുപ്പിച്ചതെന്നും ആ സമയം അദ്ദേഹത്തെ നിരവധി തവണ വിളിക്കുമായിരുന്നുവെന്നും ദീദി ദാമോദരന്‍ പറഞ്ഞു.എന്നാല്‍ അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്നും മരണം പകരുന്ന വേദനയുടെയും വേര്‍പാടിന്റെയും ദുഃഖത്തിലും ഈ തെറ്റിന് ഒരിളവില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ദീദി പറഞ്ഞു.
ദീദി ദാമോദരന്റെ വാക്കുകള്‍-
പണ്ടു തൊട്ടേ മിക്ക മലയാളികളെയും പോലെ എന്റെയും ഇഷ്ട നടനായിരുന്നു ഇന്നസെന്റ് . സിനിമ ശ്രദ്ധിക്കാന്‍ തുടങ്ങിയ കാലത്ത് ' ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക് ' നിര്‍മ്മിച്ച ആള്‍ എന്ന ആദരവും തോന്നി. എന്റെ വിവാഹത്തിന് വീട്ടില്‍ വന്ന് ആശിര്‍വദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളില്‍ അദ്ദേഹവും ഉണ്ടായിരുന്നു . പിന്നെ അമ്മ പോയപ്പോള്‍ റീത്തുമായി ആദരവര്‍പ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാന്‍ ഒപ്പമിരുന്നിരുന്നു . അമ്മക്ക് പിറകെ അച്ഛനും പോയപ്പോള്‍ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം വീട്ടിലെത്തി . അച്ഛന്റെ ആവനാഴി , അദ്വൈതം , തുടങ്ങി അവസാനം എഴുതിയ യെസ് യുവര്‍ ഓണര്‍ വരെ നിരവധി സിനിമകളില്‍ ഓര്‍മ്മിക്കത്തക്ക വേഷങ്ങള്‍ ചെയ്ത നടനായും ഇന്നസെന്റ് ഓര്‍മ്മയിലുണ്ട്. എന്നാല്‍ അതൊന്നുമായിരുന്നില്ല വ്യക്തിപരമായ ഓര്‍മ്മ . അതൊരു വേദനയുടെ ചിരിയാണ് . കാന്‍സറിനെ രണ്ടു തവണ തോല്പിച്ച ചിരി. അതാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി. അവിടെ ഞാനായിരുന്നു ആദ്യമെത്തിയത് . ഇന്നസെന്റ് പിറകെയെത്തി. ചിരി നിലച്ച ഇടമായിരുന്നു അത്. അടക്കിപ്പിടിച്ച കരച്ചിലിന്റെ മുഴക്കങ്ങളില്‍ ചിരിയുടെ ഓര്‍മ്മ പോലും എത്തി നോക്കാന്‍ ഭയന്ന അവിടേക്ക് ചിരി കടത്തിക്കൊണ്ടുവന്നു ഇന്നസെന്റ് . 'കാന്‍സര്‍ വാര്‍ഡിലെ ചിരി ' ആ കടത്തലിന്റെ ബാക്കിപത്രമാണ് . ഇന്നസെന്റിന്റെ മാത്രമല്ല, അര്‍ബുദം ജീവിതത്തില്‍ ഇരുട്ടു പരത്തിയ ഓരോരുത്തരുടെയും കണ്ണീരും കിനാവും ആ പുസ്തകത്തിലുണ്ട് - എല്ലാം തികഞ്ഞു എന്ന് കരുതി നില്‍ക്കുന്ന നിമിഷത്തിലേക്ക് എല്ലാം റദ്ദാക്കിക്കൊണ്ട് കടന്നുവരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ അതിനെ അതിജീവനത്തിന്റെ ചിരിയാക്കി മാറ്റി ഇന്നസെന്റ്. അതൊരു ആയുധമായിരുന്നു . മരുന്നിനേക്കാള്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പ്രാപ്തമാക്കുന്ന ശക്തി. ഒരു ദിവസമെങ്കില്‍ ഒരു ദിവസം , ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം , അതെത്രയും പ്രിയപ്പെട്ടതാണ് , കരഞ്ഞു കൊണ്ടിരിക്കാനുള്ളതല്ല എന്ന സന്ദേശം.
ഞങ്ങളെ കൂട്ടിയിണക്കിയ ഒരു കണ്ണി കൂടിയുണ്ട്. അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോക്ടര്‍ ജെയിം ബ്രഹാം . കാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ല എന്ന് പഠിപ്പിച്ച ഞങ്ങളുടെ പ്രിയ ഡോക്ടര്‍. ഇന്നസെന്റ് രോഗം നേരിടുന്ന വേളയില്‍ അദ്ദേഹത്തെ വിളിച്ചു സംസാരിക്കണം എന്ന് എന്നെ ഉപദേശിച്ചത് ജെയിമാണ് . വിളിച്ചപ്പോള്‍ അച്ഛന്റെ മകള്‍ എന്ന വിലാസമൊന്നും വേണ്ടി വന്നില്ല. നേരത്തെ കാന്‍സര്‍ നേരിട്ട ഒരാളോടെന്ന ആദരവോടെ തുടങ്ങിയ അദ്ദേഹത്തിന്റെ സംസാരം പിന്നെ മറക്കാനാവാത്ത ചിരിയുടെ നിരവധി പാഠങ്ങള്‍ പകര്‍ന്നു തന്നാണ് അവസാനിച്ചത്. ആ ഫോണ്‍ വിളികള്‍ തുടര്‍ന്നു. ഞാനെന്തിന് ഇത് മറച്ചുവയ്ക്കണം , ഞാനിത് ആരുടെ കയ്യില്‍ നിന്നും കട്ടോണ്ടു പോന്നതൊന്നുമല്ലല്ലോ എന്ന ആ ചിരി പുസ്തകമായപ്പോള്‍ അദ്ദേഹം അറീയിച്ചു. സ്‌നേഹത്തോടെ ക്ഷണിച്ചപ്പോള്‍ ഞാനും മാതൃഭൂമിയുടെ പ്രകാശനവേദി പങ്കിട്ടു. അതിജീവനപ്പോരാട്ടത്തിന്റെ വഴിയിലെ സഖാക്കളായിരുന്നു അപ്പോള്‍ ഞങ്ങള്‍ . കാന്‍സര്‍ വാര്‍ഡില്‍ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി.
അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല. സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇന്നസെന്റ്‌നെ പോലൊരാള്‍ ഉണ്ടായിട്ടും അവള്‍ക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല. അത് പ്രതിഷേധാര്‍ഹമായിരുന്നു. ദുരവസ്ഥകളില്‍ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല. അര്‍ബുദത്തേക്കാള്‍ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി . അവിടെ ഇന്നസെന്റ് നിശബ്ദനായി. അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല. മരണം പകരുന്ന വേദനയുടെയും വേര്‍പാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല. ആ ഇന്നസെന്റിന് മാപ്പില്ല. ആ കൂടെനില്‍ക്കായ്ക ചിരിയ്ക്ക് വക നല്‍ക്കുന്നതല്ല. കാന്‍സര്‍ വാര്‍ഡിലെ ചിരിയായി മാറിയ ഓര്‍മ്മയിലെ സ്‌നേഹനിധിയായ ഇന്നസെന്റിന് , പ്രിയ സഖാവിന് വിട .
എന്നാല്‍ ദീതിയുടെ പോസ്റ്റിന് രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാദാവ് സന്ദീപ് സേനന്‍.
സന്ദീപ് സേനന്റെ കുറിപ്പ്
മലയാളത്തിന്റെ വിഖ്യാത നടന്‍ ഇന്നസെന്റിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞത് മുതല്‍ പലരും നേരിട്ടെത്തിയും അല്ലാതെയും ആ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു.
മരണം സംഭവിച്ച ലേക്ഷോര്‍ ആശുപത്രി മുതല്‍ അദ്ദേഹത്തിന്റെ അന്ത്യയാത്രവരെ കേരളത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കൊച്ചിയിലും ഇരിങ്ങാലക്കുടയിലുമായി എത്തി. മലയാളത്തില്‍ പകരം വെക്കാനാളില്ലാത്ത നൂറുകണക്കിന് കഥാപാത്രങ്ങളെ അഭ്രപാളികളിലാക്കി കടന്നുപോയ പ്രതിഭക്ക് ലഭിച്ച ഉചിതമായ യാത്രയയപ്പ്. സിനിമാക്കാരന്‍ എന്നതിലുപരി രാഷ്ട്രീയക്കാരനായും അതിനേക്കാളുപരി വ്യക്തിബന്ധങ്ങള്‍ക്ക് ഒരുപാട് മൂല്യം നല്‍കിയ ഒരു നല്ല മനുഷ്യനെന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ച ഇന്നസെന്റിന് രാഷ്ട്രീയ പ്രതിയോഗികള്‍ പോലും നെഞ്ചു കലങ്ങിയാണ് യാത്രയപ്പ് നല്‍കിയത്. അത്രമേല്‍ ആ മനുഷ്യന്‍ നമ്മളില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. ചിരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. ആ വലിയ ദൗത്യം എല്ലാ അര്‍ഥത്തിലും നിറവേറ്റിയാണ് ആ മനുഷ്യന്‍ നിത്യവിശ്രമത്തിലേക്ക് കടന്നത്.
മോഹന്‍ലാലും മമ്മുട്ടിയും തുടങ്ങി ഇങ്ങോട്ട് ആ സ്‌നേഹം നേരിട്ടറിഞ്ഞ നിരവധി പേരാണ് അന്തിമോപചാരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സലിം കുമാര്‍ പറഞ്ഞതുപോലെ ഇനിയും അഭിനയിച്ചു തീരാതെ അങ്ങകലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് യാത്രപോയതാണ് ഇന്നസെന്റെന്ന് പറഞ്ഞ് അതിവൈകാരികമായ വാക്കുകളിലൂടെ മനസ്സ് പിടിച്ചു കുലുക്കിയവര്‍ നിരവധിയാണ്. അവരെയൊന്നും ഇപ്പോള്‍ പേരെടുത്ത് പറയുന്നില്ല. എന്നാല്‍ മരണത്തില്‍ പോലും നീതി കാണിക്കാതെ പോയ ചില വാക്കുകള്‍ പറയാതെ നിവൃത്തിയില്ല. അതാണ് ദീദി ദാമോദരന്‍ എന്ന എഴുത്തുകാരിയുടെ വാക്കുകള്‍. മരണത്തിലും ഇന്നസെന്റിന് മാപ്പില്ല എന്ന് ദീദി പറഞ്ഞുവെക്കുമ്പോള്‍ തീരെ നിഷ്‌കളങ്കമെന്ന് തോന്നാവുന്ന ചില വാക്കുകളല്ല അവിടെ തെളിയുന്നത്. അതിജീവിതയോടൊപ്പം നിന്നില്ല, അതുകൊണ്ട് മാപ്പില്ല എന്നാണ് അവര്‍ ആരോപിക്കുന്നത്. എന്തര്‍ഥത്തിലാണ് ഇന്നസെന്റിന് മാപ്പ് നല്‍കില്ലെന്ന് ദീദി പറഞ്ഞത്. നൂറ് കണക്കിന് കഥാപാത്രങ്ങളിലൂടെ ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരന് അദ്ദേഹം നേരിട്ട് ഇടപെടാത്ത ഒരു കേസില്‍ മാപ്പ് നല്‍കില്ലെന്ന് പറയാന്‍ എന്ത് യോഗ്യതയാണ് ദീദി ദാമോദരന് ഉള്ളത്. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ് വന്നപ്പോള്‍ മുതല്‍ ദീദിയുടെ വാക്കുകള്‍ എന്നെ വ്യക്തിപരമായി ഉലച്ചതാണ്. മറുപടി പറയേണ്ടത് ആവശ്യമാണെന്ന് തോന്നിയതുമാണ്. പക്ഷേ പ്രതിസന്ധികളെ ചിരിച്ചുതോല്‍പ്പിച്ച ഒരു പോരാളിയുടെ അന്ത്യയാത്രാ വേളയില്‍ വാക്കുകൊണ്ടു പോലും കല്ലുകടിയുണ്ടാവരുത് എന്ന് കരുതിയാണ് അത് മാറ്റിവെച്ചത്.
സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത സമാനതകളില്ലാത്ത കേസില്‍ ഇന്നസെന്റ് എന്ത് നിലപാട് സ്വീകരിക്കമായിരുന്നു എന്നാണ് ദീദി ഉദ്ദേശിച്ചത്. ഏതെങ്കിലും ഘട്ടത്തില്‍ കുറ്റം ആരോപിക്കപ്പെട്ട ആളെ പ്രത്യക്ഷമായി പിന്തുണക്കുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിട്ടില്ല. പരാതിക്കാരിയെ മോശമാക്കുന്ന ഒരു വാക്കും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടുമില്ല. അന്വേഷണം നടക്കട്ടെ കുറ്റക്കാര്‍ ആരായാലും അത് പുറത്തുവരട്ടെ എന്നാണ് അദ്ദേഹം സ്വീകരിച്ച നിലപാട്. പിന്നെയും താരസംഘടയുടെ തലപ്പത്തുണ്ടായിരുന്നു എന്നതിന്റെ പേരില്‍ എന്തിനാണ് ഈ മരണവേളയിലും അദ്ദേഹത്തെ തെരഞ്ഞുപിടിച്ചു ക്രൂശിക്കുന്നത്. കൂട്ടത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാന്‍ വേണ്ടി മാത്രമല്ലേ ഈ സഹജീവി സ്‌നേഹം ഇപ്പോള്‍ ഇവിടെ പറയുന്നത്.
കോടതിയില്‍ തെളിവുകളും സാക്ഷികളും നിരത്തി വിചാരണ നടക്കുന്ന സമയമാണ്. ക്രൂശിക്കപ്പെടുന്നത് ആരായാലും അവര്‍ക്ക് നീതി കിട്ടണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നതും. അതില്‍ ആരുടേയും പക്ഷം പിടിക്കാനില്ല. പക്ഷേ ഇത്രയും ആവേശം കൊള്ളുന്ന ദീദിയോട് ഒരേ ഒരു ചോദ്യമേ ചോദിക്കാനുള്ളൂ.. നീതി എന്ന് പറയുന്നത് ചലച്ചിത്ര മേഖലയിലെ പെണ്‍കുട്ടികള്‍ക്ക് മാത്രം മതിയോ ? തൊണ്ണൂറു വര്‍ഷം പഴക്കമുള്ള സിനിമാ മേഖലയില്‍ മാത്രമാണ് സ്ത്രീകള്‍ സുരക്ഷിതരല്ലാത്തത് എന്നാണോ പറഞ്ഞുവെക്കുന്നത് ? ദീദി ദാമോദരന്‍ എഴുത്തുകാരിയാണ്. ദീദിയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീ ഒരു എഴുത്തുകാരനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ കോടതി ഇടപെടലും ഉണ്ടായിട്ടുണ്ട്. എന്നിട്ടും ദീദിയുടെ പങ്കാളി നിര്‍മിച്ച ചിത്രത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെടെ ആ ആരോപണ വിധേയന്റെ പേര് ഉള്‍പ്പെടുത്തിയപ്പോള്‍ ഈ സഹജീവി സ്‌നേഹം എന്തേ തലയുയര്‍ത്തിയില്ല? തീര്‍ന്നില്ല, എഴുത്തുകാരികൂടിയായ ഒരു പ്രസാധക ദീദിയുടെ തന്നെ നാട്ടിലുള്ള എഴുത്തുകാരന്‍ കൂടിയായ ഒരു അധ്യാപകനെതിരെ ഉന്നയിച്ച പരാതിയിലും കാര്യമായ ഇടപെടലുകള്‍ ശ്രദ്ധയില്‍ പെട്ടില്ല.. എന്നിട്ടും ചിരികൊണ്ട് മാത്രം ജീവിതത്തെ നേരിട്ട ഒരു മനുഷ്യന്റെ മൃതദേഹത്തിലെ ചൂട് മാറുന്നതിന് മുന്‍പേ ഒപ്പം നിന്നില്ല അതുകൊണ്ട് മാപ്പില്ലെന്നൊക്കെ പറഞ്ഞ് വരുമ്പോള്‍ അത് കേവലം സഹജീവി സ്‌നേഹമായി കാണാന്‍ എന്തോ മനസ്സ് അനുവദിക്കുന്നില്ല. ഒരു സിനിമാ പ്രവര്‍ത്തകനായല്ല. ഇന്നസെന്റ് എന്ന നടനെയും ആ മനുഷ്യസ്‌നേഹിയെയും അദ്ദേഹം അനശ്വരമാക്കിയ നൂറ് നൂറ് കഥാപാത്രങ്ങളിലൂടെ കുഞ്ഞുനാള്‍ മുതലേ അടുത്തറിയാവുന്ന ഒരു ശരാശരി മലയാളി എന്നനിലയില്‍.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്,
സന്ദീപ് സേനന്‍