LogoLoginKerala

എന്താണ് എച്ച്3എന്‍2 വൈറസ് ബാധ? മുന്‍കരുതലുകള്‍ എന്തൊക്കെ?

 
H3N2
രാജ്യത്ത് വര്‍ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണം ഇന്‍ഫ്‌ലുവന്‍സയാണെന്ന് ഐസിഎംആര്‍ പറയുന്നു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളോടെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. 50 വയസ്സിന് മുകളിലും 15 വയസ്സിന് താഴെയുമുള്ളവരിലാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണമായി ഇന്‍ഫ്‌ലുവന്‍സ എ സബ്‌ടൈപ്പ് H3N2 ആണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കണ്ടെത്തിയിരുന്നു.

രാജ്യത്ത് ആശങ്കവര്‍ധിപ്പിച്ചുകൊണ്ട് മറ്റൊരു മഹാമാരി പടരുന്നു. എച്ച്3എന്‍2 വൈറസ് മൂലമുണ്ടായ ഇന്‍ഫ്‌ലുവന്‍സ ബാധിച്ചുള്ള മരണങ്ങള്‍ രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരികകുകയാണ്.  ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഓരോരുത്തര്‍ വീതമാണ് മരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ആളൂരില്‍ മാര്‍ച്ച് ഒന്നിന് മരിച്ച രോഗിക്ക് എച്ച് 3 എന്‍ 2 വൈറസ് സ്ഥിരീകരിച്ചു. 87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്.

ഫെബ്രുവരി 24 നാണ് ഹിരേ ഗൗഡയെ കടുത്ത പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്നിന് ഹിരേ ഗൗഡ മരിച്ചു. മാര്‍ച്ച് 6ന് എച്ച് 3 എന്‍ 2 വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചു. ആസ്ത്മയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അടക്കമുള്ള അസുഖങ്ങള്‍ ഹിരേ ഗൗഡയ്ക്ക് ഉണ്ടായിരുന്നു. ഹാസനില്‍ സ്ഥിരീകരിക്കുന്ന ആദ്യത്തെ എച്ച് 3 എന്‍ 2 വൈറസ് കേസാണിത്. പ്രദേശത്ത് ഹിരേ ഗൗഡയുമായി സമ്പര്‍ക്കമുള്ളവരില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു ഇന്ത്യയില്‍ ഇതുവരെ 90 പേര്‍ക്കാണ് എച്ച്3എന്‍2 വൈറസ് ബാധയുണ്ടായത്. എച്ച്1എന്‍1 വൈറസ് ബാധയുടെ 8 കേസുകളുമുണ്ടായി.

അതേസമയം രാജ്യത്ത് വര്‍ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണം ഇന്‍ഫ്‌ലുവന്‍സയാണെന്ന് ഐസിഎംആര്‍ പറയുന്നു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളോടെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. 50 വയസ്സിന് മുകളിലും 15 വയസ്സിന് താഴെയുമുള്ളവരിലാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണമായി ഇന്‍ഫ്‌ലുവന്‍സ എ സബ്‌ടൈപ്പ് H3N2 ആണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കണ്ടെത്തിയിരുന്നു.

H3N2 ഇന്‍ഫ്‌ലുവന്‍സ, 'ഹോങ്കോംഗ് ഫ്‌ലൂ' എന്നും അറിയപ്പെടുന്നു, ഇത് ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ്, ഇത് മനുഷ്യരില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകും. ഇത് എളുപ്പത്തില്‍ പടരുന്ന ഒന്നാണ്. H3N2 ഇന്‍ഫ്‌ലുവന്‍സ ബാധിക്കുന്ന രോഗികളെ ഏറ്റവും ഗുരുതരമായി ബാധിക്കാറുള്ളത് കടുത്ത ചുമയാണ്. രണ്ട് മുതല്‍ മൂന്ന് ആഴ്ച്ച വരെ രോഗികളില്‍ ചുമയും തൊണ്ടയില്‍ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. വേഗത്തിലുള്ള ഇന്‍കുബേഷന്‍ പീരീഡാണ് H3N2 ഇന്‍ഫ്‌ലുവന്‍സയുടേത്. കോവിഡിന്റെ ഇന്‍കുബേഷന്‍ പീരീഡ് 1 മുതല്‍ 14 ദിവസമാണെങ്കില്‍ H3N2 ഇന്‍ഫ്‌ലുവന്‍സയുടെ ഇന്‍കുബേഷന്‍ പീരീഡ് 1 മുതല്‍ 4 ദിവസങ്ങള്‍ വരെ മാത്രം ആണ്. ഈ വയറസ് ബാധിച്ചാല്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ ദൃശ്യമാകും. പനിയോടൊപ്പം ചുമ, ഓക്കാനം, ഛര്‍ദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയും ഈ രോഗബാധയുടെ ലക്ഷണങ്ങളാണ്.

എച്ച്3എന്‍2 വൈറസ് ബാധിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതല്‍

-പതിവായി കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
-മസ്‌ക് ധരിക്കുക
-ആളുകൂടുന്ന ഇടങ്ങള്‍ ഒഴിവാക്കുക
-മൂക്കും വായയും തൊടുന്നത് ഒഴിവാക്കുക
-ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും വൃത്തിയായി മറച്ചു പിടിക്കുക
-ധാരാളം വെള്ളം കുടിക്കുക.