LogoLoginKerala

ഇന്ന് സന്തോഷിക്കേണ്ട ദിനമാണ്! ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്തെന്നോ?

 
HAPINESS

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?' ഈ പരസ്യ വാചകം പറഞ്ഞ് വയ്ക്കും പോലെ സന്തോഷം ആഗ്രഹിക്കാത്തവരായി ലോകത്ത് ആരും തന്നെ ഉണ്ടാവില്ല. ചെറിയ ചില സന്തോഷങ്ങള്‍ പോലും നമുക്ക് ജീവിക്കാനുള്ള വലിയ പ്രചോദനമായി മാറാറുണ്ട്. എന്നാല്‍ സന്തോഷത്തിന് വേണ്ടി ഒരു ദിനം തന്നെ ഉണ്ടെന്ന് എത്രപേര്‍ക്കറിയാം. ആ ദിനമാണ് ഇന്ന് മാര്‍ച്ച് 20, അന്താരാഷ്ട്ര സന്തോഷ ദിനം...

2013 മുതലാണ് ഐക്യരാഷ്ട്ര സഭ ഇന്റര്‍നാഷണല്‍ ഹാപ്പിനസ് ഡേ ആഘോഷിക്കാന്‍ തുടങ്ങിയത്. സന്തോഷമെന്നത് സാര്‍വത്രികമായ മൗലികാവകാശമാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

സന്തോഷവാന്മാരായിരിക്കുന്നവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ താരതമ്യേന കുറവായിരിക്കും. ഇവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം താരതമ്യേന കൂടുതലായിരിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ശക്തമായ സാമൂഹിക ബന്ധങ്ങളും ജീവിത ലക്ഷ്യവും മനുഷ്യരുടെ സന്തോഷകരമായ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പോസിറ്റീവായ മനസും പ്രധാനമാണെന്ന് അഭിപ്രായമുള്ളവരുമുണ്ട്.

സന്തോഷമെന്നത് മനുഷ്യ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു എന്ന സന്ദേശം വിളിച്ചോതുന്ന അന്താരാഷ്ട്ര സന്തോഷ ദിനത്തിന് മറ്റ് ചില ലക്ഷ്യങ്ങളുമുണ്ട്. ആഗോള അസമത്വം കുറയ്ക്കുക, ദാരിദ്ര്യം അവസാനിപ്പിക്കുക, ഭാവി തലമുറകള്‍ക്കായി ഭൂമിയെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഈ ദിനത്തില്‍ ക്യാമ്പെയ്നുകള്‍ സംഘടിപ്പിക്കുന്നു. 'കരുതലുള്ളവരായിരിക്കുക, നന്ദിയുള്ളവരായിരിക്കുക, ദയയുള്ളവരായിരിക്കുക' എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ സന്ദേശം.

2013 മാര്‍ച്ച് 20നാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആദ്യമായി ആചരിച്ചത്. യുഎന്‍ ഉപദേഷ്ടാവ് ജെയിം ഇല്ലിയന്റെ വര്‍ഷങ്ങളോളം നീണ്ടുനിന്ന ശ്രമങ്ങളുടെ ഫലമായി 2012ലെ ആദ്യ യുഎന്‍ കോണ്‍ഫറന്‍സില്‍ ആശയം അവതരിപ്പിച്ചു. 2013 മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ എന്‍ദാബ മണ്ടേലയും ചെല്‍സി ക്ലിന്റണും ആദ്യ അനുസ്മരണം ആരംഭിച്ചു. മനുഷ്യരാശിക്ക് സന്തോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ യുഎന്‍ അംഗരാജ്യങ്ങളെയും സന്തോഷ ദിനത്തിന്റെ ഭാഗമാകാന്‍ പ്രോത്സാഹിപ്പിക്കുന്നു.

ഗായകനും ഗാനരചയിതാവുമായ ഫാരെല്‍ വില്യംസ് 2013-ലെ ആഘോഷത്തിന്റെ വലിയൊരു ഭാഗമായിരുന്നു. ആഘോഷ പരിപാടിയില്‍ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനമായ 'ഹാപ്പി'യുടെ ആദ്യ 24 മണിക്കൂര്‍ ഗ്ലോബല്‍ ലൈവ് സ്ട്രീമിംഗ് വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനോടകം തന്നെ നിരവധി ലോകനേതാക്കളും സെലിബ്രിറ്റികളുമൊക്കെ തന്നെ സന്തോഷ ദിനാചരണത്തിന്റെ ഭാഗമായിട്ടുണ്ട്.

ഏകദേശം 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സന്തോഷവുമായി ബന്ധപ്പെട്ട ആദ്യ പഠനങ്ങള്‍ നടന്നത്. കണ്‍ഫ്യൂഷ്യസ്, സോക്രട്ടീസ്, അരിസ്റ്റോട്ടില്‍, ബുദ്ധന്‍ എന്നിവര്‍ ഈ വിഷയത്തെക്കുറിച്ചുള്ള പഠനത്തിനായി സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ച മഹാന്മാരായ ചിന്തകരായിരുന്നു. വിവിധ മേഖലകളില്‍ ഇതിന്റെ ഉത്ഭവം ഉണ്ടെങ്കിലും, മനശാസ്ത്രജ്ഞരായ ഡോ. മാര്‍ട്ടിന്‍ സെലിഗ്മാനും ഡോ. മിഹാലി സിക്‌സെന്റ്മിഹാലിയുമാണ് പ്രധാന സഹസ്ഥാപകരായി വിലയിരുത്തപ്പെടുന്നത്.

ലോകത്ത് മനുഷ്യന് ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ലോക സന്തോഷ ദിനമെന്ന ആശയത്തിന് പ്രേരകം. ലോകത്തെല്ലാവരും സന്തോഷം ആഗ്രഹിക്കുന്നവരാണ്. സാമ്പത്തിക സ്ഥിതി, ആരോഗ്യം, വിഭവങ്ങളുടെ ലഭ്യത, സുഖ സൗകര്യങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ സന്തോഷത്തെ നിര്‍ണയിക്കുന്നു.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും പുരോഗതിയും ജീവിതം വളരെ അനായാസവും സൗകര്യപ്രദവുമാക്കിയെന്നതില്‍ സംശയമില്ല. ഭൗതികമായ പുരോഗതിയേക്കാള്‍ മനസിന്റെ സന്തോഷവും സമാധാനവും പരിഗണിക്കണമെന്ന ആഹ്വാനവുമായാണ് അന്താരാഷ്ട്ര സന്തോഷ ദിനം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ തളരുന്ന നിരവധിയാളുകള്‍ നമ്മുടെ ചുറ്റിനുമുണ്ട്. കരയാന്‍ ഒരുപാട് കാരണങ്ങളുണ്ടാകും. എന്നാല്‍ ചിരിക്കാനും അതുപോലെ തന്നെ കാരണങ്ങളുണ്ട്. രാവും പകലും പോലെ സന്തോഷവും സങ്കടങ്ങളും ഇടകലര്‍ന്നതാണ് ഓരോ ജീവിതവും. ഏത് പ്രതിസന്ധിയിലും തളരാതെയിരിക്കുക, പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുക എന്നിവ പ്രധാനമാണ്. ഈ ഓര്‍മ്മയ്ക്കായാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്.