കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമ്മയ്യ വിവാദനിഴലില്‍ ; ഹൈക്കമാന്‍ഡിനെ മറികടന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു
പ്രത്യേക ലേഖകന്‍
ബെംഗ്ലൂരു: ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണയാകമാകുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന് അരങ്ങ് ഒരുങ്ങിയതിനിടെയാണ് കോണ്‍ഗ്രസില്‍ പുതിയ സംഭവവികാസങ്ങള്‍. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമ്മയ്യും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി കരുനീക്കങ്ങള്‍ നടത്തുന്നതിനിടെ, ഹൈക്കമാന്‍ഡിനെ മറികടന്ന് സിദ്ധരാമ്മയ്യ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവരുന്നതിന് മുമ്പേയായിരുന്നു സിദ്ധരാമ്മയ്യയുടെ പ്രഖ്യാപനം. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ കോലാറില്‍ നിന്ന് ജനവിധി തേടുമെന്ന് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ മുമ്പാകെ സിദ്ധരാമ്മയ്യ പറഞ്ഞു.ബദാമിയില്‍ നിന്നായിരുന്നു നേരത്തെ സിദ്ധരാമയ്യ മത്സരിച്ച് വിജയിച്ചത്. ബദാമില്‍ ബിജെപി പ്രചാരണം ശക്തമാക്കിയതിനിടെയാണ് പുതിയ മണ്ഡലം തന്നെ സിദ്ധരാമ്മയ്യ സ്വയം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളില്‍ ഒന്നാണ് കോലാര്‍.
കോലാറില്‍ നിന്നുള്ള സീറ്റ് ഉറപ്പിക്കാന്‍ ഹൈക്കമാന്‍ഡ് മുമ്പാകെയുള്ള സിദ്ധരാമ്മയുടെ രാഷ്ട്രീയ സമ്മര്‍ദ്ദ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിനെ മറികടന്നുള്ള സിദ്ധരാമ്മയുടെ പ്രഖ്യാപനം കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സിദ്ധരാമ്മയുടെ നീക്കത്തെ വിമര്‍ശിച്ച് ഡികെ ശിവകുമാര്‍ പക്ഷം രംഗത്തെത്തി. 75 കാരനായ സിദ്ധരാമ്മയ്യ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന കണക്കുകൂട്ടലിലാണ്. എന്നാല്‍ ഹൈക്കമാന്‍ഡില്‍ ഉള്‍പ്പടെ ശക്തമായ സ്വാധീനമുള്ള ഡികെ ശിവകുമാറിന് വേണ്ടി കര്‍ണാടക കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. ഭിന്നിച്ച് നില്‍ക്കാതെ ഒരുമിച്ച് പോകണമെന്ന നിര്‍ദേശം ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ സോണിയാ ഗാന്ധി നേതൃത്വത്തിന് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനുള്ള ചരടുവലികളിലാണ് ഇരുവിഭാഗവും.
ഇതിനിടെ സിദ്ധരാമ്മയ്യയുടെ ഭരണകാലത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം , പുസ്തക പ്രകാശനത്തിന് ഏതാനും സമയത്തിന് മുന്‍പ് കര്‍ണാടക ജില്ലാ കോടതി തടഞ്ഞു. കര്‍ണാടകയിലെ വിദ്യാഭ്യാസമന്ത്രിയും ബിജെപി നേതാവുമായ അശ്വത്ഥ് നാരായണനാണ് പുസ്തകം രചിച്ചത്. സിദ്ധരാമയ്യയുടെ ഭരണകാലത്ത് ശരിഅത്ത് നിയമം നടപ്പാക്കാനും ഹലാല്‍ നിര്‍ബന്ധമാക്കാനും മുഖ്യമന്ത്രി തീരുമാനിച്ചിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്.
' പേ സിഎം ' ക്യാംപെയ്‌നുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് എതിരായ ബിജെപി പുസ്തകം. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കര്‍ണാടക ജില്ലാ കോടതിയുടെ നടപടി.