കണ്‍മുന്നില്‍ വിണ്ടുകീറുന്ന വീടുകള്‍, പിളര്‍ന്നു രണ്ടാകുന്ന റോഡുകള്‍ ഇത് ഇന്ത്യയിലാണ്!
കണ്‍മുന്നില്‍ നിന്ന് വീടുകള്‍ വിണ്ടുകീറുന്നു റോഡുകള്‍ പിളര്‍ന്നു രണ്ടാകുന്നു. ആ കാഴ്ച ആലോചിച്ച് നോക്കുമ്പോള്‍ തന്നെ പേടി തോന്നാം. എന്നാല്‍ അത്തരത്തില്‍ ഒരു പ്രതിഭാസം നടക്കുന്ന ഒരു സ്ഥലമുണ്ട.അത് ഏറെ ദൂരെ ഒന്നുമല്ല നമ്മുടെ ഇന്ത്യയില്‍ തന്നെ. ഉത്തരാഖണ്ഡിലെ ജോഷിമഠ് എന്ന സ്ഥലത്താണ് ഇത്തരത്തില്‍ പേടിപ്പെടുത്തുന്ന പ്രതിഭാസം നടക്കുന്നത്. ഒരുപക്ഷെ നമ്മള്‍ കഥകളില്‍ മാത്രമേ ഇത്തരം സംഭവങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാവുകയുള്ളു. എന്നാല്‍ ഒരു നാട് മുഴുവന്‍ ഇത്തരത്തിലുള്ള ഒരു അവസ്ഥയെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ റോഡിലൂടെ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ പോലും റോഡുകള്‍ വിണ്ടുകീറുകയും, വീടുകള്‍ രണ്ടായി പിളരുകയും ചെയ്യുന്നതിന്റെ കാരണങ്ങള്‍ എന്തായിരിക്കും? നമുക്ക് നോക്കാം.
ജോഷിമഠിലെ ഭൂമിക്കൊരു പ്രത്യേകതയുണ്ട്. 1886ല്‍ ഉണ്ടായ വലിയ ഭൂചലനത്തിന്റെ അവശിഷ്ടത്തില്‍ പണിതുണ്ടാക്കിയതാണ് അത്. 2013ലും 2021ലും ഉണ്ടായ രണ്ടു പ്രളയങ്ങളില്‍ അടിമണ്ണ് ഒലിച്ചുപോയ സ്ഥലം. സീസ്മിക് സോണ്‍ ഫൈവ് എന്ന് അറിയപ്പെടുന്ന ഭൂകമ്പ മേഖലയാണ് ജോഷിമഠ്. ഭൂചലനങ്ങളും വെള്ളപ്പൊക്കവും പതിവായ സ്ഥലം. മെയിന്‍ സെന്‍ട്രല്‍ ഭൂപാളി കടന്നുപോകുന്നത് ഈ മേഖലയ്ക്ക് സമീപത്തുകൂടിയാണ്. പാണ്ഡുകേശ്വര ഭൂപാളിയും ഏറെ അകലെയല്ല. ഇത്രയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍.
ഇവിടെയാണ് ഇപ്പോള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 600 വീടുകള്‍ വാസയോഗ്യമല്ലാതായി മാറിയത്. നിരവധി ഹോട്ടലുകളും റസ്റ്ററന്റുകളും വിണ്ടുകീറിപോവുകയാണ്.. വിനോദസഞ്ചാരത്തെ ആശ്രയിച്ചു കെട്ടിപ്പടുത്ത നൂറുകണക്കിന് കെട്ടിടങ്ങളാണ് ഇവിടെ തകര്‍ന്നത്. മേഖലയിലെ മുഴുവന്‍ റോഡുകളും പിളര്‍ന്ന നിലയിലാണ് ഒരു ക്ഷേത്രവും ഇത്തരത്തില്‍ പിളര്‍ന്ന് വീണു. ഇതേതുടര്‍ന്ന് നാലായിരം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇനി എങ്ങങനെയായയിരിക്കാം ഈ സ്ഥിതി ഇപ്പോള്‍ ഉണ്ടായത് എന്നാവും നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവുകി പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് നിര്‍മിച്ചതുകൊണ്ടു മാത്രമാണോ ഇത്തരത്തില്‍ കെട്ടിടങ്ങള്‍ തകരുന്നത് ഭുകമ്പ അവശിഷ്ടങ്ങള്‍ക്കുമേല്‍ പണിതുയര്‍ത്തി എന്നതുമാത്രമാണോ കാരണം ഇത്തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവരാം.
എന്നാല്‍ ഉപരിതല ഗതാഗത വകുപ്പ് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതിയാണ് ജോഷിമഠിനെ തകര്‍ത്തത് എന്നാണ് സുപ്രിംകോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത ഹര്‍ജിയിലെ കുറ്റപ്പെടുത്തല്‍. രണ്ടാമത്തേത് 2450 കോടി രൂപയുടെ ജലവൈദ്യുതി പദ്ധതിയാണ്. ധൗലിഗംഗാ നദിയില്‍ പണിത തപോവന്‍ വിഷ്ണുഗഡ് പവര്‍പ്‌ളാന്റ് പ്രദേശത്തെ തകര്‍ത്തു എന്നാണ് വാദം.
രണ്ടായിരം മുതല്‍ മേഖലയില്‍ പണിതുകൂട്ടിയത് നൂറുകണക്കിന് ബഹുനില മന്ദിരങ്ങളാണ്. ഒന്നിനും അനുമതി ഉണ്ടായിരുന്നില്ല. ഇതിനൊപ്പം വന്‍കിട വികസന പദ്ധതികളും വന്നു. രണ്ടും ചേര്‍ന്ന് ജോഷിമഠിനെ തകര്‍ത്തു എന്ന ഹര്‍ജിയില്‍ ഇനി സുപ്രീം കോടതി എടുക്കുന്ന തീരുമാനം ഹിമാലയ സാനുക്കളിലെ മാത്രമല്ല പശ്ചിമഘട്ടത്തിലെ നിര്‍മാണങ്ങളേയും സ്വാധീനിക്കാം. ചുരുക്കിപറഞ്ഞാല്‍ ജോഷിമഠ് ഇന്ത്യയിലെ ഒട്ടുമിക്ക മലനാടുകള്‍ക്കുമുള്ള മുന്നറിയിപ്പാണ്.