തലയില്ലാത്ത പെണ്‍ പ്രതിമകള്‍; ചര്‍ച്ചയാവാതെ പോകുന്ന താലിബാന്‍ ഭീകരത
തുണിക്കടകളില്‍ തലയില്ലാതെ മുഖമില്ലാതെ പെണ്‍പ്രതിമകള്‍ ഇപ്പോള്‍ താലിബാനിലെ സ്ഥിരം കാഴ്ചയാണിത്. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ കടയുടമകളോടാണ് പെണ്‍ പ്രതിമകളുടെ തല നീക്കാന്‍ താലിബാന്‍ ആവശ്യപ്പെടുകയായിരുന്നു. മനുഷ്യരൂപമുള്ള ഈ പ്രതിമകള്‍ താലിബാന്‍ നിയമങ്ങള്‍ അനുശാസിക്കുന്നില്ലെന്നും ഇത് സദാചാര വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിമകളോടുപോലും താലിബാന്‍ ക്രൂരത കാട്ടിയത്. ഇങ്ങനെ ഹെരാത്തിലെ തുണിക്കടകളിലെ പ്രതിമകളുടെ തലകള്‍ മാറ്റിവയ്ക്കുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടു കൂടി ജനങ്ങളുടെ സ്വാതന്ത്ര്യം നഷ്ടമായി തുടങ്ങിയിരുന്നു എന്ന് തന്നെയാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.
രണ്ടു പതിറ്റാണ്ടിന് ശേഷം അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തത് പുതിയ താലിബാന്‍ ഭരണമാണെന്ന വാദത്തിന് വിരുദ്ധമായി രാജ്യത്തെ ജനസമൂഹം നേരിടുന്ന ക്രൂരകൃത്യങ്ങളുടെ ചെറിയ രൂപം മാത്രമാണിത്. താലിബാന്‍ ഭരണകൂടത്തിന് കീഴില്‍ സ്ത്രീകളുടെ ജീവിതം ദുരിതപൂര്‍ണ്ണമായി മാറിയിട്ട് കാലം കുറേആയി. ശരിയത്ത് നിയമ പ്രകാരമുള്ളതല്ലാതെ ഒന്നും രാജ്യത്ത് ഇപ്പോള്‍ അനുവദിക്കുന്നില്ല. പെണ്‍കുട്ടികള്‍ പഠിക്കാന്‍ പാടില്ല, പൊതു ഇടങ്ങളില്‍ മുഖം മറയ്ക്കാതെ ഇറങ്ങാന്‍ പാടില്ല, അന്യ പുരുഷനെ നോക്കാനോ സംസാരിക്കാനോ പാടില്ല, ജോലികള്‍ക്ക് പോകാന്‍ കഴിയില്ല എന്നിങ്ങനെ ഉത്തരവുകള്‍ പുറപ്പെടുവിച്ച് രാജ്യത്തെ സ്ത്രീകളെ അടിമകളാക്കി മാറ്റുകയാണ് താലിബാന്‍. ഒടുവിലാണ് ഇപ്പോള്‍ താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീകളുടെ ബൊമ്മകള്‍ക്ക് പോലും രക്ഷയില്ല എന്ന വാര്‍ത്തകൂടി അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തു വരുന്നത്.
അഫ്ഗാനിസ്ഥാനിലെ വസ്ത്രശാലകളിലുള്ള സ്ത്രീകളുടെ ബൊമ്മകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊുള്ള് താലിബാന്‍ ഭരണകൂടത്തിന്റെ ഉത്തരവ് ഇതിനോടകം തന്നെ വലിയ വിവാദമായിരിക്കുകയാണ്. വസ്ത്രശാലകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ബൊമ്മകളുടെ മുഖം ചാക്ക് കൊണ്ടും തുണി കൊണ്ടും അലുമീനിയം ഫോയില്‍ പേപ്പര്‍ കൊണ്ടും മറച്ചിരിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടുകൂടി പ്രതിഷേധവും ശക്തമായി. അഫ്ഗാനിസ്ഥാനിലെ കടകളില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ നിരവധിപേര്‍ പങ്കുവയ്ക്കുന്നുണ്ട്.
വസ്ത്രശാലകളിലെ സ്ത്രീ ബൊമ്മകളുടെ ശിരസ്സ് മുറിച്ചു മാറ്റണമെന്നാണ് താലിബാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ശില്പങ്ങള്‍ ഇസ്ലാമില്‍ നിഷിദ്ധമാണെന്നും അന്യ സ്ത്രീകളെ നോക്കുന്നത് ശരിയത്ത് നിയമിത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കാടന്‍ നിയമങ്ങള്‍ താലിബാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം സ്ത്രീകളോടുള്ള താലിബാന്റെ സമീപനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ യുഎന്‍ അംഗങ്ങള്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷമാണ് യുഎന്‍ നിലപാട് വ്യക്തമാക്കിയത്. 2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരം പിടിച്ചെടുത്തത്. അതിനു ശേഷം സ്ത്രീകള്‍ക്ക് വലിയ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. അടുത്തിടെ സെക്കന്‍ഡറി വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പൊതുമേഖലാ ജോലികള്‍, പാര്‍ക്കുകളിലെ സന്ദര്‍ശനം, എന്നിവയില്‍ നിന്നെല്ലാം താലിബാന്‍ സ്ത്രീകളെ വിലക്കിയിരുന്നു.
''സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും താലിബാന്‍ നിഷേധിച്ചു,'' യുഎന്‍ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്രയൊക്കെ ചെയ്തിട്ടും അവര്‍ക്കായി എന്തെങ്കിലും രണ്ട് നല്ല കാര്യങ്ങള്‍ ചെയ്തു എന്നു പറയുന്നത് ന്യായീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് യുഎന്‍ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനില്‍ എത്തിയത്. കാബൂളിലും കാണ്ഡഹാറിലുമായി നാല് ദിവസങ്ങളിലായി നടത്തിയ സന്ദര്‍ശനത്തിനിടെ താലിബാന്‍ ഉദ്യോഗസ്ഥരുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.