മോദിക്ക് തലവേദനയായി ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍'; നെട്ടോട്ടമോടി നേതാക്കള്‍
ഒരുതരത്തില്‍ പറഞ്ഞാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ നെട്ടോട്ടമോടുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനൊപ്പം തന്നെ ബിബിസിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ഒരു വലിയ അടിയാണ് മോദിക്ക് തലവേദനയാകുന്നത്. കഴിഞ്ഞ ദിവസം ബിബിസി ഇറക്കിയ ഒരു ഡോക്യുമെന്ററി വലിയ വിവാദമായിരുന്നു. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. ഇത് തന്നെയാണ് ഇന്ത്യയിലെ ബിജെപി നേതാക്കളെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയില്‍ നരേന്ദ്രമോദിക്ക് വലിയ തിരിച്ചടിയാവുന്ന കാര്യങ്ങളാണുള്ളത്. ഈ സാഹചര്യത്തില്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഈ ഡോക്യുമെന്ററി പിന്‍വലിക്കാന്‍ ബിബിസി തയ്യാറാവുന്നില്ല എന്നതാണ് ബിജെപിയെ ശ്വാസംമുട്ടിക്കുന്നത്.
നീണ്ട നാളത്തെ ഗവേഷണത്തിന് ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന വാദത്തില്‍ ബിബിസി ഉറച്ചുനില്‍ക്കുമ്പോള്‍, ഇന്ത്യ ശക്തമായ പ്രതിഷേധത്തിലാണ്. വിഷയം സര്‍ക്കാര്‍തലത്തില്‍ ഉന്നയിക്കാനാണ് തീരുമാനം. ജനാധിപത്യ സര്‍ക്കാറിനെയും പാര്‍ലമെന്റിനെയും അവഹേളിക്കുന്നതാണ് ബിബിസിയുടെ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനെ ഔദ്യോഗികമായി അറിയിക്കും.
നമുക്കറിയാം ഇന്ത്യയില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യമെന്ററി ആഗോള തലത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാന്‍ ലക്ഷ്യമിട്ടാണെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.
അതേസമയം ഡോക്യുമെന്ററിക്കെതിരെ ഇന്ത്യയില്‍ ഇത്രയും പ്രതിഷേധം നടക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരായ പ്രമുഖര്‍ക്കും സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതിനോടകം സര്‍ക്കാറിനെയും ബിബിസിയെയും കടുത്ത പ്രതിഷേധം ഇവര്‍ അറിയിച്ചിട്ടുണെന്നാണ് റിപ്പോര്‍ട്ട്. യുകെ പാര്‍ലമെന്റംഗവും വ്യവസായിയുമായ ലോര്‍ഡ് റാമി റേഞ്ചറാണ് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡെയ്വിന് കത്തയച്ചത്. ജി20യുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും ബ്രിട്ടനും നിര്‍ണായ ചച്ചകള്‍ക്ക് തുടക്കമിടാനിരിക്കെ പുറത്തുവന്ന ഡോക്യുമെന്ററി വ്യാപാര ബന്ധങ്ങളെയടക്കം ബാധിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പുണ്ട്.
അതേസമയം ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാന്‍ നിലവില്‍ ആലോചനയില്ലെന്ന് ബിബിസി അറിയിച്ചിരിക്കുകയാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തില്‍, ബിബിസി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങള്‍ എന്ന് ബിബിസി പറഞ്ഞു. ഡോക്യുമെന്ററി ചിത്രീകരണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ മറുപടി തേടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അത് നിഷേധിച്ചു. ബിജെപി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തി. വിശദമായ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഡോക്യുമെന്ററി തയാറാക്കിയതെന്നുമാണ് ബിബിസിയുടെ വിശദീകരണം.
രണ്ടുഭാഗങ്ങളായുള്ള ഡോക്യുമെന്ററിയുടെ ആദ്യം ഭാഗം ചൊവ്വാഴ്ച സംപ്രേഷണം ചെയ്തിരുന്നു. രണ്ടാം ഭാഗം അടുത്ത ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. ആദ്യ എപ്പിസോഡില്‍, മോദിയുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവട് വയ്പ്, ബിജെപിയിലെ ഉയര്‍ച്ച, ഗുജറാത്ത് മുഖ്യമന്ത്രി ആയുള്ള നിയമനം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് വിദേശകാര്യ വകുപ്പില്‍ നിന്നും ബിബിസിക്ക് ലഭ്യമായ ഇതുവരെ പുറത്തുവിടാത്ത റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് ഡോക്യുമെന്ററി. ഗുജറാത്ത് കലാപത്തിനിടെയുള്ള നരേന്ദ്ര മോദിയുടെ പ്രവര്‍ത്തികളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഡോക്യുമെന്ററി. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി പരമ്പരയുടെ ആദ്യ ഭാഗമാണ് ബി.ബി.സി പുറത്തിറക്കിയത്. എന്നാല്‍, മോദിക്കെതിരെ ആരോപണമുന്നയിക്കുന്ന ഡോക്യുമെന്ററിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഡോക്യുമെന്ററി പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും മുന്‍വിധിയോടെയുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഗുജറാത്ത് കലാപത്തെ കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. ഇതിലെ വിവരങ്ങളാണ് തങ്ങള്‍ പുറത്തുവിടുന്നതെന്ന് ബി.ബി.സി ഡോക്യുമെന്ററിയില്‍ അവകാശപ്പെടുന്നു. ബ്രിട്ടീഷ് സര്‍ക്കാറിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്.
ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഗുജറാത്തിലേക്ക് അയച്ചുവെന്നും വിശദമായ റിപ്പോര്‍ട്ട് ഇവര്‍ സമര്‍പ്പിച്ചുവെന്നും 2001-2006 കാലത്തെ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജാക് സ്‌ട്രോ ഡോക്യുമെന്ററിയില്‍ പറയുന്നു. അതേസമയം, ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാത്ത ഈ ഡോക്യുമെന്ററി വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. മുന്‍വിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയല്‍ മാനസികാവസ്ഥയും വ്യക്തമായി കാണാം. ഈയൊരു ആഖ്യാനം പ്രചരിപ്പിക്കുന്ന ആളുകളുടെയും ഏജന്‍സികളുടെയും താല്‍പര്യങ്ങളുടെ പ്രതിഫലനമാണ് ഡോക്യുമെന്ററി. ഇതിന്റെ ഉദ്ദേശ്യത്തെ കുറിച്ചും ഇതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്പോള്‍ അദ്ഭുതം തോന്നുകയാണ്. ഇത്തരം സംഭവങ്ങളെ മുഖവിലക്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതൊന്നുംകൂടാതെ ഇന്ത്യന്‍ സര്‍ക്കാര്‍ ബിബിസിയുടെ മോദി ഡോക്യുമെന്ററിയെ വിമര്‍ശിക്കുന്നു എന്ന തലക്കെട്ടില്‍ ബിബിസി ഓണ്‍ലൈനില്‍ വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെയാണ് ഇപ്പോള്‍ ബിജെപിക്ക് വലിയ തിരിച്ചടിയാകുന്നത്. ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഏറ്റ ഈ വലിയ തിരിച്ചടി ബിജെപിക്ക് അത്രപെട്ടെന്നൊന്നും മറികടക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.