LogoLoginKerala

ഋഷി സുനകിനെതിരെയുള്ള ബ്രട്ടീഷ് അജണ്ടയുടെ ഭാഗമാണോ ഗുജറാത്ത് കലാപം ഡോക്യുമെന്ററി; മോഡി വിരോധത്തിലൂടെ ഉന്നം വെക്കുന്നത് സുനകിനെയെന്ന് ഒരുവിഭാഗം

 
LKJ

ന്യൂഡല്‍ഹി: മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. രാജ്യവ്യാപകമായി ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ഗുജറാത്ത് കലാപം പ്രമേയമാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എ.ഐ.സി.സി ഭാരവാഹിത്വം രാജിവച്ചാണ് അനില്‍ ആന്ററണി പ്രതിഷേധം അറിയിച്ചതും.  ജെ.എന്‍.യുവിലെ ഡോക്യുമെന്ററി പ്രദര്‍ശനവും അതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും ചര്‍ച്ചയായി മാറുകയും ചെയ്യുകയാണ്. 

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സര്‍വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ചിട്ടും വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തിയതിനെ തുടര്‍ന്നാണ് പോലീസുമായി സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് അഞ്ചു വിദ്യാര്‍ഥികളെ കരുതല്‍ തടങ്കലിലാക്കി.എസ്.എഫ്.ഐ, എന്‍.എസ്.യു എന്നീ സംഘടനകളാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സംഘടനകളുടെ വിദ്യാര്‍ഥി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.എഫ്.ഐയുടെ നാലു നേതാക്കളും എന്‍.എസ്.യുവിന്റെ ഒരു നേതാവും അറസ്റ്റിലായി. അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നാലു പേര്‍ മലയാളികളാണ്.

വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തതിനെതിരെ ഇരു സംഘടനകളും സംയുക്തമായി പ്രതിഷേധത്തിനൊരുങ്ങുകയാണ്. വിദ്യാര്‍ഥി പ്രതിഷേധം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ കൂട്ടംകൂടുന്നത് സര്‍വകലാശാലയില്‍ വിലക്കി. ക്യാമ്പസ് ഗേറ്റുകള്‍ അടച്ചിട്ടുണ്ട്. പ്രതിഷേധത്തെ മുന്നില്‍ കണ്ട് ഗ്രനേഡുള്‍പ്പടെ വന്‍ സന്നാഹങ്ങളുമായി ക്യാമ്പസ് പരിസരത്ത് പോലീസിനെ സജ്ജമാക്കി.

കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികളെ മോചിപ്പിക്കണെമന്നും ക്യാമ്പസില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധിച്ചിരുന്നു. ആറു മണിക്കാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ക്യാമ്പസിലെ ലൈബ്രറിയുള്‍പ്പടെ പൂട്ടിയതിനാല്‍ പ്രദര്‍ശനം നടക്കാന്‍ സാധ്യതയില്ല. 

അതേ സമയം ബി.ബി.സിയുടെ ഇന്ത്യാ വിരോധമാണെന്ന തരത്തില്‍ പ്രചരണങ്ങളും ശക്തമാകുന്നുണ്ട്. ഋഷി സുനക് ബ്രട്ടീഷ് പ്രധാനമന്ത്രിയയത് മുതലുള്ള വെള്ളക്കാരുടെ രഹസ്യ അജണ്ടയാണ് മോഡി വിരോധത്തിലൂടെ പുറത്തുവിടുന്നതെന്നാണ് ആരോപണം ശക്തമാകുന്നത്. എന്നാല്‍ ബി.ബി.സി ഈ വാദം തള്ളുന്നുമുണ്ട്. ഗുജറാത്ത്് കലാപവുമായി ബന്ധപ്പെട്ട് എല്ലാരീതിയിലുമുള്ള അന്വേഷണങ്ങളും പഠനങ്ങളും നടത്തിയ ശേഷമാണ് ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതെന്ന് ബി.ബി.സി പ്രതികരിക്കുകയും ചെയ്തു.