വിമാനാപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം; വ്യോമയാന മന്ത്രി കരിപ്പൂരിൽ
കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി കരിപ്പൂരിലെത്തി. കൂടാതെ കേരളാ ഗവർണർ ആരിഫ് അലി ഖാനും വിമാനത്താവളം സന്ദർശിച്ചു. വിമാനാപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യോമയാന മന്ത്രി വിശദീകരിക്കുമെന്ന് നേരത്തെ സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു.
കേരളത്തെ ഞെട്ടിച്ച വിമാനാപകടമാണ് വെള്ളിയാഴ്ച വൈകിട്ട് കരിപ്പൂരിലുണ്ടായത്. 180 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരുക്ക് പറ്റിയ 149 ആളുകൾ ഇപ്പോൾ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 22 പേർ ഗുരുതരവസ്ഥയിലാണ് എന്നാണ് വിവരം. 22 ആളുകൾ ആശുപത്രി വിട്ടെന്ന് മലപ്പുറം കളക്ടർ കെ ബാലകൃഷ്ണൻ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും കരിപ്പൂർ സന്ദർശിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി ഗവർണറുമൊത്ത് പരുക്കേറ്റവരെ പ്രവേശിച്ച കോഴിക്കോട് മെഡിക്കൽ കോളജ് സന്ദർശിക്കുകയാണ്. ആരോഗ്യ മന്ത്രി കെ കെ ശൈലജയും മറ്റ് ചില മന്ത്രിമാരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
അതേസമയം വിമാനത്തിലെ ബ്ലാക്ക് ബോക്സ് അഥവാ ഡിജിറ്റൽ ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ വീണ്ടെടുത്തു. കോക്പിറ്റ് വോയ്സ് റെക്കോർഡർ വീണ്ടെടുത്തുവെന്നും വിവരമുണ്ട്. 19 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. അപകടത്തിൽപ്പെട്ട വിമാനം മൂന്ന് കഷ്ണമായാണ് മുറിഞ്ഞത്. ദുബായ്- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ് റൺവേയിൽ തെന്നിമാറി അപകടത്തിൽ പെട്ടത്.