LogoLoginKerala

കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല; ഇവിടെ വരാന്‍ പേടിയാകുന്നു; നടി ഐശ്വര്യ ഭാസ്‌കരന്‍

 
AISWARYA BHASKARAN

കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും തമിഴ്-മലയാളം സിനിമ സീരിയല്‍ രംഗത്ത് നിറ സാന്നിധ്യമായ നടി ഐശ്വര്യ ഭാസ്‌കര്‍. നിങ്ങളുടെ കുട്ടികളെ വളര്‍ത്താന്‍ തമിഴ്‌നാടാണ് നല്ലതെന്ന് ഐശ്വര്യ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. സീരിയലിന്റെ ഷൂട്ടിംഗിനായി കേരളത്തിലെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് നടിയുടെ വാക്കുകള്‍.

ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെ......

''നിങ്ങളോട് ഒരു കാര്യം പങ്കുവയ്ക്കാന്‍ വേണ്ടിയാണു ഞാന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. ചെറുപ്പകാലത്ത് ഞാന്‍ ഓടിക്കളിച്ചു വളര്‍ന്ന സ്ഥലമാണ് കേരളം. അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ ഞാന്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. പക്ഷേ കുറെ നാളുകള്‍ക്ക് ഞാന്‍ കേരളത്തില്‍ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി വന്നപ്പോള്‍ കേട്ട വാര്‍ത്തകള്‍ എന്നെ ശരിക്കും ഭയപ്പെടുത്തി. തുടര്‍ച്ചയായി ഷൂട്ട് കഴിഞ്ഞ് ഒരു ദിവസം അവധി കിട്ടിയപ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത് അമ്പലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം സീരിയല്‍ ചെയ്യുന്ന കമ്പനിയില്‍ അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഷൂട്ടിങ് ഉള്ളതുകൊണ്ട് കാര്‍ ഒന്നും ഒഴിവില്ല എന്നായിരുന്നു.

അങ്ങനെ ഞാന്‍ ഓട്ടോയില്‍ പോകാന്‍ തീരുമാനിച്ചു. രാവിലെ എന്റെ നിത്യ പൂജകള്‍ കഴിഞ്ഞ് അഞ്ചു മണിക്ക് പോവുകയാണെങ്കില്‍ അമ്പലങ്ങള്‍ സന്ദര്‍ശിച്ച് വലിയ ട്രാഫിക് തുടങ്ങുന്നതിനു മുന്‍പ് തിരിച്ചു വരാന്‍ കഴിയും. അന്ന് ഹോട്ടലില്‍ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഞാന്‍ കാര്യം പറഞ്ഞു. ഞാന്‍ അവിടെ വന്നത് മുതല്‍ എനിക്ക് സഹായത്തിനായി വരുന്ന ആളാണ് അത്. രാവിലെ ഒരു ഓട്ടോ കിട്ടാന്‍ സഹായിക്കണം എന്നും പറഞ്ഞു. ഉടന്‍ തന്നെ അവന്‍ എന്നോട് പറഞ്ഞു, ''മാഡം സ്വന്തം കാര്‍ അല്ലെങ്കില്‍ കമ്പനിയുടെ കാറും ഡ്രൈവറും ഉണ്ടെങ്കില്‍ മാത്രമേ പുറത്തു പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകരുത് ഇവിടെ ഒട്ടും സുരക്ഷിതമല്ല''. ഞാന്‍ ചോദിച്ചു, ''നീ എന്താണ് പറയുന്നത് ഞാന്‍ ചെറുപ്പം മുതല്‍ പോകുന്ന സ്ഥലങ്ങളാണ് ഇതൊക്കെ''. അപ്പോഴാണ് ഇവിടെ നടന്ന കുറെ കാര്യങ്ങളെക്കുറിച്ച് എന്നോട് അവന്‍ പറയുന്നത്.

എന്നിട്ട് അവന്‍ എന്നോട് ഭയപ്പെടുത്തുന്ന ചില കഥകള്‍ പറയുകയായിരുന്നു. സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവം, പൊലീസുകാരനായ ഭര്‍ത്താവ് മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനു കാരണമായത്, സ്ത്രീധന പ്രശ്നങ്ങള്‍ മൂലം പെണ്‍കുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യപ്പെടുന്നതും. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഞാനും ചാനലുകളില്‍ കണ്ടിരുന്നു. ഈ സംഭവങ്ങള്‍ അങ്ങേയറ്റം ഭയാനകമാണ്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എവിടെ എന്നാണ് ഞാന്‍ ചോദിക്കുന്നത്. സ്ത്രീകള്‍ക്ക് കേരളത്തില്‍ തനിച്ച് യാത്ര ചെയ്യാന്‍ പറ്റാത്തത് ഭയാനകമാണ്. ഏത് തരത്തിലുള്ള സുരക്ഷയെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്, എല്ലാ സ്ത്രീ സംഘടനകളും എവിടെയാണ്. ഞാന്‍ അവനോടു ചോദിച്ചു എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നത്. അവന്‍ പറഞ്ഞത് അങ്ങനെയൊരു സര്‍ക്കാരാണ് ഇപ്പോള്‍ ഇവിടെ ഭരിക്കുന്നത്. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ ഇതാണെങ്കില്‍ ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്‌തേ മതിയാകൂ', ഐശ്വര്യ പറഞ്ഞു.