LogoLoginKerala

ഒരു പാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കല്ലേ പുരസ്‌കാരം ലഭിക്കൂ; പ്രതികരണവുമായി ദേവനന്ദ

 
Devananda

സംസ്ഥാന ചലചിത്ര പുരസ്‌കാരത്തില്‍ മാളികപ്പുറം സിനിമയിലെ ബാലതാരം ദേവനന്ദയെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്നെ പരിഗണിക്കാത്ത  ജൂറി തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ദേവനന്ദ അറിയിച്ചു.

മാളികപ്പുറം സിനിമയിലെ കല്ലുവായി അഭിനയിച്ച ദേവനന്ദയ്ക്ക് സിനിമയിലെ മികച്ച പ്രകടനത്തിന് എല്ലാവരുടെയം അഭിനന്ദനങ്ങള്‍ക്ക് അര്‍ഹയായിരുന്നു. പുരസ്‌കാര പ്രഖ്യാപനത്തിന് ദേവനന്ദയെ ജൂറി അവഗണിച്ചുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഒരു പാട്  പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കല്ലേ പുരസ്‌കാരം ലഭിക്കൂ എന്നായിരുന്നു ദേവനന്ദയുടെ പ്രതികരണം.


'പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ച തന്മയ സോളിനെ അഭിനന്ദിക്കുന്നു. ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നുമാണ്' ദേവനന്ദയുടെ വാക്കുകള്‍. പലകോണില്‍ നിന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍്‌നനെങ്കിലും ജൂറി തീരുമാനത്തെ അംഗീകരിക്കുകയാണ് ഈ കൊച്ചു മിടുക്കി.

വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്കാണ് അമ്പത്തിമൂന്നാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച സിനിമയായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ലഭിച്ചു. ഇതേ സിനിമയിലെ മികച്ച പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുത്തു. മികച്ച നടിക്കുള്ള പുരസ്‌കാരം വിന്‍സി അലോഷ്യസ് സ്വന്തമാക്കി. തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി നയന്റീസ് കിഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിനാണ് തന്മയക്ക് പുരസ്‌കാരം ലഭിച്ചത്.