LogoLoginKerala

ടിനി ടോമിനെതിരെ ജോയ് മാത്യു, അടച്ചാക്ഷേപിച്ചതിന് വിശദീകരണം വേണം

 
joy mathew


കൊച്ചി- മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നടന്‍ ടിനി ടോമിന്റെ പ്രതികരണം പേരിനും പ്രശസ്തിക്കും വേണ്ടിയാണെന്ന് നടന്‍ ജോയ് മാത്യു. സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടാകാമെന്നും എന്നാല്‍ അടച്ചാക്ഷേപിക്കരുതെന്നും ജോയ് മാത്യു പറഞ്ഞു. ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ആരാണ്, എന്താണെന്നെല്ലാം വ്യക്തമാക്കണം. സഹപ്രവര്‍ത്തകരെ താറടിച്ചുകാണിക്കുന്ന പ്രവര്‍ത്തിയാണിതെന്നും പേരിനോ പ്രശസ്തിക്കോ വേണ്ടി ചെയ്യുന്നതാകാമെന്നും ജോയ് മാത്യു പറഞ്ഞു. താരസംഘടന എഎംഎംഎയുടെ ഭാരവാഹിയെന്ന നിലയില്‍ ടിനി ടോമിന്റെ പ്രസ്താവന വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയായിപ്പോയി. ഔദ്യോഗിക ഭാരവാഹികള്‍ ആരോപണം ഉന്നയിക്കുമ്പോള്‍ കൃത്യമായി അറിഞ്ഞുപറയണം.  വെറുതെ ശൂന്യാകാശത്തേക്ക് വെടിവച്ചിട്ട് കാര്യമില്ല. പ്രശ്നക്കാരെ സിനിമയിലേക്ക് വിളിക്കാതിരുന്നാല്‍ പോരെ. അല്ലാതെ എല്ലാവരെയും പ്രതിസ്ഥാനത്ത് നിര്‍ത്തരുത്. ഇതുമായി ബന്ധപ്പെട്ട് സംഘടന ടിനി ടോമിനോട് വിശദീകരണം ചോദിക്കണം. പറഞ്ഞത് ശരിയോ തെറ്റോ എന്ന കാര്യത്തില്‍ വ്യക്തത വരണമെന്നും ജോയ് മാത്യു പറഞ്ഞു.്.

സെറ്റില്‍ താമസിച്ചു വരുന്നു എന്നത് അവരുടെ സ്വഭാവമായിരിക്കും. എന്നാല്‍ ലഹരി ഉപയോഗിച്ചാണ് വരുന്നതെന്ന് പറയാന്‍ സാധിക്കില്ല. കാരണം ലഹരി ഉപയോഗിച്ച് പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ല. പാട്ടുപാടാനൊക്കെ പറ്റുമായിരിക്കും. മദ്യപിച്ചാല്‍ പോലും അഭിനയിക്കാന്‍ സാധിക്കില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇത് കുട്ടിക്കളിയല്ല. ബോധം വേണ്ട കാര്യമാണ്. വലിയ ഡയലോഗുകള്‍ക്കും ഫൈറ്റ് സീനുകള്‍ക്കും ലഹരി ഒരു സഹായ ഘടകമല്ലെന്നും ജോയ് മാത്യു പറയുന്നു.

ഷെയ്ന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വച്ച് ആര്‍ക്ക് വേണമെങ്കിലും സിനിമ എടുക്കാമെന്ന് ജോയ് മാത്യു പറഞ്ഞു. ഈ താരങ്ങള്‍ക്ക് ബാന്‍ ഇല്ല. ഇഷ്ടമില്ലാത്തവര്‍ അവരെ വച്ച് സിനിമ എടുക്കണ്ട. ഷെയ്നും ശ്രീനാഥിനും വിലക്കുകളില്ല. ആര്‍ക്ക് വേണമെങ്കിലും അവരെ വച്ച് സിനിമയെടുക്കാം. ഇഷ്ടമില്ലാത്തവര്‍ എടുക്കണ്ട. താരമൂല്യം ഉണ്ടാക്കുന്നത് നിര്‍മാതാക്കളാണ്. ഈ ആള് തന്നെ അഭിനയിക്കണമെന്ന് നിര്‍മ്മാതാക്കള്‍ വാശി പിടിക്കുന്നത് അവരുടെ അഭിനയം കണ്ടിട്ടല്ല, താരമൂല്യം കൊണ്ടാണ്. ചൂതാട്ടമാണ് സിനിമയെന്നും ജോയ് മാത്യു പ്രതികരിച്ചു.

ഒരു സൂപ്പര്‍ സ്റ്റാറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും സിനിമയിലെ ലഹരി ഉപയോഗം കാരണം തന്റെ മകനെ അഭിനയിപ്പിക്കാന്‍ വിട്ടില്ലെന്ന് ടിനി പറഞ്ഞിരുന്നു. ലഹരി ഉപയോഗിച്ച് പല്ലുപൊടിഞ്ഞുപോയ ഒരു നടനെ തനിക്ക് അറിയാമെന്നും ടിനി ടോം പറഞ്ഞിരുന്നു.