ബസന്ത് നഗറിൽ ദിവസക്കൂലിക്ക് ചോക്ലേറ്റ് സോസ് വിറ്റുനടന്ന ഐശ്വര്യ രാജേഷ് ! ദി റിയൽ ലൈഫ് ലേഡി സൂപ്പർ സ്റ്റാർ.
തെന്നിന്ത്യയിലെ അറിയപ്പെടുന്ന ചലച്ചിത്ര നടിയാണ് ഐശ്വര്യ രാജേഷ്. താൻ ജനിച്ചുവളർന്നു വന്ന സാഹചര്യങ്ങളെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി. അവതാരകയായും റിയാലിറ്റി ഷോ താരമായും മിനി സ്ക്രീനിലൂടെയെത്തി പിന്നീട് സിനിമാ നടിയായി ഉയര്‍ന്ന താരമാണ് ഐശ്വര്യ. 2014ൽ കാക്കമുട്ടൈ എന്ന സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുമുണ്ട് ഐശ്വര്യ. ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ തമിഴിലും തെലുങ്കിലും മലയാളത്തിലും അവതരിപ്പിച്ചിട്ടുണ്ട്. ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ് എന്നീ സിനിമകളിലാണ് മലയാളത്തിൽ അഭിനയിച്ചത്. എന്നാൽ തന്റെ ജീവിതത്തെ കുറിച്ച് ടെഡ്എക്സ് ടോക്സിൽ ഐശ്വര്യ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്
എന്റെ ഇതുവരെയുള്ള യാത്രയെകുറിച്ച് പറയാനാണ് ഞാനിവിടെ നിൽക്കുന്നത്. വേദന, വിജയം, സന്തോഷം, സ്നേഹം ഇവയൊക്കെയുള്ള സമ്മിശ്രമായൊരു യാത്ര. സ്നേഹമില്ലാതെ ഒന്നുമില്ലല്ലോ, ചെന്നൈയിലാണ് ഞാൻ ജനിച്ച് വളര്‍ന്നത്, അവിടെ ചേരിയിലാണ് വളര്‍ന്നത്, ഒരു താഴെക്കിടയിലുള്ള കുടുംബത്തിലായിരുന്നു. ആറുപേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയും അച്ഛനും മൂന്ന് മുതിര്‍ന്ന സഹോദരങ്ങളും ഞാനും. ഞാൻ ഏക അനിയത്തിയായിരുന്നു. എനിക്ക് എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛന് മരിച്ചത്. അച്ഛനില്ലെന്ന തോന്നല്‍ ഒരിക്കലും അമ്മ ഞങ്ങളിൽ ഉളവാക്കിയിരുന്നില്ല, അങ്ങനെയാണ് വളര്‍ത്തിയത്, ഒരു പോരാളിയായിരുന്നു അമ്മ. ഇന്നത്തെ ഈ അവസ്ഥയ്ക്ക് പിന്നിൽ അമ്മയുടെ കഠിനധ്വാനമാണ്. മാതൃഭാഷ തെലുങ്കാണ്. അമ്മയ്ക്ക് തെലുങ്ക് മാത്രമാണ് അറിയാവുന്നത്. ഇംഗ്ലീഷോ ഹിന്ദിയോ ഒന്നും അറിയുമായിരുന്നില്ല, അമ്മ വളരെയേറെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നത്. ബോംബെയിൽ നിന്ന് സാരികള്‍ വാങ്ങി ചെന്നൈയിൽ വന്ന് വിൽക്കും. കൂടാതെ LIC ഏജന്റ്, റിയൽ എസ്റ്റേറ്റ് അങ്ങനെ പല മേഖലകളിൽ അമ്മ പണി ചെയ്തു, ഞങ്ങള്‍ക്ക് വിദ്യാഭ്യാസം നൽകി.
എനിക്ക് പന്തണ്ട് വയസ്സുള്ളപ്പോഴാണ് മുതിര്‍ന്ന സഹോദരന് രാഘവേന്ദ്ര മരിക്കുന്നത്, ഏറെ വിഷമിച്ചു, ചിലര്‍ ആത്മഹത്യയെന്നൊക്കെ പറഞ്ഞു. എങ്കിലും സങ്കടം മറന്ന് ജീവിച്ചു, അടുത്ത സഹോദരൻ എസ്ആര്‍എം കോളജില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്റ് പൂര്‍ത്തിയാക്കി നല്ല ജോലിയിൽ കയറി, ഞങ്ങള്‍ വളരെ സന്തോഷിച്ചു, പക്ഷേ ഒരു വാഹനാപകടത്തില്‍ ആ സഹോദരനും മരണമടഞ്ഞു. ഞാനും ഒരു സഹോദരനും അമ്മയും മാത്രം വീട്ടിൽ, അമ്മ ഏകെ തളര്‍ന്നു, അന്ന് ഞാന്‍ പതിനൊന്നാം ക്ലാസിലാണ്, ആദ്യമായി ഞാൻ ഒരു ജോലിക്ക് കയറി. ചെന്നൈ ബസന്ത് നഗറിലെ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ നിന്ന് കാഡ്ബറീസ് ചോക്ലേറ്റിന്റെ പ്രൊമോഷൻ നടത്തിയിട്ടുണ്ട്. ആളുകളെക്കൊണ്ട് ഇത് ടേസ്റ്റ് ചെയ്യിക്കുന്ന ജോലി. 225 രൂപ ശമ്പളം കിട്ടുമായിരുന്നു. പിന്നീട് ബര്‍ത്ത്ഡേ പാര്‍ട്ടി ആഘോഷങ്ങളിൽ അവതാരകയായി. 500, 1000 അങ്ങനെ അയ്യായിരം വരെ സമ്പാദിച്ചു, പിന്നെ അഭിനയത്തിലേക്കെത്തി.
സീരിയലുകളെക്കുറിച്ച് അന്വേഷിച്ചു, 1500 രൂപയാണ് പ്രതിഫലമെന്നറിഞ്ഞു, മാസത്തിൽ അഞ്ചോ ആറോ ദിവസം ഷൂട്ട്. ഇരുപത്തയ്യായിരമൊക്കെ കിട്ടുന്ന നടിയും നടനുമൊക്കെയില്ലേ എന്ന് അമ്മ അന്ന് ചോദിച്ചു. പിന്നെ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തു, അത് ശ്രദ്ധ നേടി, അങ്ങനെ സിനിമയിൽ പരിശ്രമിച്ചു തുടങ്ങുകയായിരുന്നു, ‘അവര്‍കളും ഇവര്‍കളും’ ആദ്യ ചിത്രം പരാജയപ്പെട്ടു. സിനിമാ ഇൻഡസ്ട്രിയിൽ ലൈംഗിക ചൂഷണം കേട്ടിട്ടില്ലേ, അതിന് പുറമെ നിറത്തിന്റെ പേരിലുള്ള പരിഹാസവുമൊക്കെയുണ്ടായി. ഇരുണ്ട നിറം മൂലം അവസരങ്ങള്‍ നഷ്ടപ്പെട്ടു. രണ്ടുമൂന്നു വര്‍ഷം അവസരമൊന്നും ലഭിച്ചതേയില്ല, ആട്ടക്കത്തിയിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധ നേടിയതിന് പിന്നാലെ പനിയേറും പദ്മിനി, റമ്മി, തിരുടന്‍ പോലീസ് സിനിമകളിലെ വേഷങ്ങള്‍ കിട്ടി.
കാക്കമുട്ടൈ ജീവിതം മാറ്റിമറിച്ചു, അമ്മ റോള്‍ ചെയ്യാന്‍ ആരും അന്ന് തയ്യാറാകുമായിരുന്നില്ല, എനിക്ക് പക്ഷേ ബുദ്ധിമുട്ട് തോന്നിയില്ല. അതിലൂടെ നിരവധി പുരസ്കാരങ്ങള്‍ നേടി, ശേഷം ആറേഴു സിനിമകളില്‍ നായികയാകാൻ കഴിഞ്ഞു. വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനായിട്ടില്ല, പിന്നീട് വടചെന്നൈയിൽ ധനുഷിനൊപ്പം, ധർമധുരൈയിൽ വിജയ് സേതുപതിക്കൊപ്പവും അവസരം കിട്ടി, സ്വയം നായികയായ കനാ ചെയ്തു, ഇനി വരുന്ന ആറ് സിനിമകളിലും ഞാൻ തന്നെയാണ് ഹീറോ. ഞാൻ എന്നിൽ വിശ്വസിച്ചു. ഒരാളുപോലും പിന്തുണയ്ക്കാൻ വന്നിട്ടില്ല. നിറത്തിന്റെ പേരിൽ എന്നെ പരിഹസിച്ചവരുണ്ട്, ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. പക്ഷേ അതിനെയൊക്കെ ഞാൻ തരണം ചെയ്തു. എന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ തിരിച്ചുകൊടുക്കാനും എനിക്ക് അറിയാം. നിങ്ങളുടെ സുരക്ഷ നിങ്ങളിൽ തന്നെയാണ്, ഒരു സൂപ്പര്‍മാനും നിങ്ങളെ രക്ഷിക്കാൻ വരില്ലെന്നും ഐശ്വര്യ രാജേഷ് പറയുന്നു.