ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ മോശം പരാമര്‍ശം വിനായകനെ ചോദ്യം ചെയ്ത് പൊലീസ്
വിനായകന്റെ ഫോണ്‍ പിടിച്ചെടുത്ത് അന്വേഷണ സംഘം
![vinyakan](https://loginkerala.com/static/c1e/client/100596/uploaded/b2701b7f04ebadc9f7235cce8f93e1f9.jpeg)
കൊച്ചി: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് മലയാള നടന്‍ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. . ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നടനെതിരെ പലകോണില്‍ നിന്നും പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് അന്നു തന്നെ പരാതിയും നൽകിയെതിനെ താർന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ നടനെതിരെ കേസെടുക്കരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ വിനായകനെ പിടികൂടി ചോദ്യം ചെയ്യണമെന്നു മുൻ മന്ത്രിയും കോൺപ്രസ് നേതാവുമായ തിരുവഞ്ചൂർരാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ച വിനായകനെതിരെ എതിർപ്പു കൂടി വരുന്നതിനിടയിലാണ് ശനിയാഴ്ച രാവിലെ കല്ലൂരിലെ ഫ്ലാറ്റിലെത്തി പൊലീസ് വിനായകനെ ചോദ്യം ചെയ്‌തതു. ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും കേസിലെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിനായകന്റെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കാനല്ല പ്രതികരണമെന്ന് വിനായകന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. അതേസമയം കലൂരിലെ ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിനായകനും പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നാലിപ്പോള്‍ ഫ്‌ളാറ്റ് ആക്രമിച്ചതില്‍ പരാതി ഇല്ലെന്ന് വിനായകന്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചത് കൊണ്ട് താനും പരാതി പിന്‍വലിക്കുന്നതായി വിനായകന്‍ പറഞ്ഞു.
എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും മൂന്ന് ദിവസത്തിനകം സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് പൊലീസ് വിനായകന് നോട്ടീസ് അയച്ചതിനു പിന്നാലെയാണ് പൊലീസ് ഫ്‌ളാറ്റിലെത്തി പരിശോധന നടത്തി ഫോണ്‍ പിടിച്ചെടുത്തത്. കേസില്‍ കഴിഞ്ഞദിവസം ഹാജരാകാന്‍ നടനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിനായകന്റെ വിശദീകരണം. തുടര്‍ന്നാണ് പൊലീസ് ഫ്‌ളാറ്റിലെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ വിലാപ യാത്ര ജഗതിയിലെ തിരുവനന്തപുരത്തു നിന്ന് പുതുപ്പള്ളിയിലെ വീട്ടിലേക്കെത്താന്‍ 29 മണിക്കൂറുകളോളം സമയമെടുത്തിരുന്നു. ജനസാഗരമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള യാത്രയില്‍ അനുഗമിച്ചത്. കേരളം മറ്റൊരു നേതാവിനും നല്‍കാത്ത യാത്രയയപ്പായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. എല്ലാവരും വൈകാരികമായി നിന്നപ്പോഴാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വീഡിയോ ചെയ്ത് നടന്‍ വിനായകന്‍ രംഗത്തെത്തിയത്.
ആരാണ് ഉമ്മന്‍ ചാണ്ടി' എന്നു് പറഞ്ഞാണ് വിനായകന്‍ തന്റെ ഫേസ്ബുക്ക് ലൈവ് സെഷനില്‍
ചോദിച്ച് തുടങ്ങിയത്. തുടര്‍ന്നങ്ങോട്ട് പറഞ്ഞ ഓരോ കാര്യങ്ങളും വിവാദങ്ങളായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
നെറ്റിസണ്‍മാരുടെ പ്രതികരണത്തെ തുടര്‍ന്ന് നടന്‍ വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും അതിന്റെ ഒരു ഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരെ വിനായകന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കംു തിരികൊളുത്തിയിരുന്നു.
തങ്ങളുടെ നേതാവിനെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ വിനായകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ നടനെതിരെ കേസെടുക്കേണ്ട എന്നു പറഞ്ഞ രംഗത്തെത്തിയിരുന്നു. അപ്പയുണ്ടെങ്കിലും ഇതു തന്നെയാണ് ചെയ്യുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
'വിനായകന്‍ പറഞ്ഞത് എന്തെന്ന് കേട്ടില്ല. വിനായകനെതിരെ കേസെടുക്കരുത്. ഒന്നും ചെയ്യരുത്. എന്റെ പിതാവ് ആവര്‍ത്തിച്ച നിലപാടെ എനിക്കുമുള്ളൂ. ഏതെങ്കിലും ഒരു നിമിഷത്തില്‍ എന്തെങ്കിലും പറഞ്ഞെന്ന് വച്ച് കാര്യമാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂവെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക മാധ്യമത്തിലൂടെയുള്ള പരാമര്‍ശമായതിനാല്‍ എഫ്ഐആര്‍ റദ്ദാക്കില്ലെന്നും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും പൊലീസ് അറിയിച്ചു. പ്രകോപനപരമായി സംസാരിക്കല്‍, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്.