LogoLoginKerala

വന്ദനവധം; സന്ദീപ് അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍, പ്രതിക്ക് വേണ്ടി വാദിച്ചത് അഡ്വ. ആളൂര്‍

 
Vandana murder
കൊല്ലം- ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതിക്ക് വൈദ്യ സഹായം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ മാനസിക സ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ ഈ വാദം അംഗീകരിച്ചാണ് കോടതി നടപടി. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം. പ്രതിയെ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂരാണ് കോടതിയില്‍ ഹാജരായത്. സന്ദീപില്‍ നിന്നും വക്കാലത്ത് ഒപ്പിട്ടു വാങ്ങിയാണ് അഡ്വ. ആളൂര്‍ കോടതിയില്‍ ഹാജരായത്. ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പിന്നെ എന്തിനാണ് തെളിവെടുപ്പാണെന്നായിരുന്നു അഡ്വ,. ആളൂരിന്റെ വാദം. സന്ദീപിന്റെ ഇടതുകാലിന് പരിക്കുണ്ട്. യൂറിനറി ഇന്‍ഫക്ഷന്‍ ഉണ്ട്. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. ശാരീരിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കസ്റ്റഡിയില്‍ കൊടുക്കരുതെന്നും അഡ്വ. ആളുര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
സന്ദീപിനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ വേളയില്‍ വലിയ പ്രതിഷേധമുണ്ടായി. കോടതിക്ക് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.