LogoLoginKerala

യൂസഫലിക്കെതിരേ വ്യാജ ആരോപണം: മറുനാടന് ലക്‌നോ കോടതിയുടെ സമൻസ്

 
Marunadan Malayali fake news

ലക്‌നോ - പ്രമുഖ വ്യവസായി യൂസഫ് അലി, വിവേക് ഡോവൽ എന്നിവർക്ക് എതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്ക് കോടതിയിൽ ഹാജരാകാൻ നിർദേശിച്ച് സമൻസ്. ലക്‌നൗ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് സമൻസ് അയച്ചത്. ഷാജൻ സ്കറിയക്ക് പുറമെ മറുനാടൻ മലയാളിയുടെ സിഇഓ ആൻ മേരി ജോർജ്, ഗ്രൂപ്പ് എഡിറ്റർ റിജു എന്നിവർക്കും കോടതി സമൻസ് അയച്ചു. മൂന്ന് പേരോടും ജൂൺ ഒന്നിന് കോടതിയിൽ നേരിട്ട് ഹാജരാകണം എന്ന് നിർദേശിച്ച് കൊണ്ടാണ് സമൻസ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ മുഖേന സമ്മൻസ് ഷാജൻ സ്കരിയ കൈപ്പറ്റാൻ കോടതി നിർദേശിച്ചു. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ മുകുൾ ജോഷിയാണ് ലുലു ഗ്രൂപ്പ്‌ ഡയറക്ടർക്ക് വേണ്ടി ഹാജരായത്.

ലക്‌നോവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധ കൃഷ്ണൻ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി സമൻസ് അയച്ചത്. മറുനാടൻ മലയാളിയുടെ യൂ ട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്ത രണ്ട് വീഡിയോകൾക്ക് എതിരെയാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്. ഈ രണ്ട് വീഡിയോകളിലും യൂസഫ് അലി, വിവേക് ഡോവൽ എന്നിവർക്ക് എതിരെ ഷാജൻ സ്കറിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു എന്ന് ആരോപിച്ച് നൽകിയ കേസിലാണ് സമൻസ്. ഷാജൻ സ്കറിയ ചെയ്ത വീഡിയോവിലെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ അപകീർത്തികരവും, സത്യവുമായി ഒരു ബന്ധവുമില്ല എന്നും വ്യക്തമാക്കിയാണ് കോടതി പ്രതികൾക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമൻസ് അയച്ചത്. 

നോട്ട് അസാധുവാക്കലിന് ശേഷം വിവേക് ഡോവലിന്റെ കമ്പനിയായ

ജി എൻ വൈ ഏഷ്യാ ഹെഡ്ജ് ഫണ്ട് അകൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നായിരുന്നു ഷാജൻ സ്‌കറിയ വീഡിയോവിൽ ആരോപിച്ചിരുന്നത്. യൂസഫ് അലിയും ആയി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഡയറ്കടർ ആയ മുഹമ്മദ് അൽത്താഫിന് ഈ ഇടപാടും ആയി ബന്ധം ഉണ്ടെന്നും വീഡിയോവിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം വ്യാജമാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ വിഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ആരോപിച്ചാണ് ലക്‌നോ കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്.ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനാണ് വിവേക് ഡോവൽ.