LogoLoginKerala

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധമില്ല, ചോദ്യം ചെയ്യലിന് ഹാജരാകില്ല: കെ സുധാകരന്‍

 
k sudhakaran

കൊച്ചി-മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നാളെ ചോദ്യം ചെയ്യലിന് വിധേയമാകാന്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ എത്തില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍. 

വെള്ളിയാഴ്ചയാണ് ക്രൈം ബ്രാഞ്ചില്‍നിന്ന് നോട്ടീസ് ലഭിച്ചത്. മറ്റ് ചില പരിപാടികള്‍ ഉള്ളതിനാല്‍ ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ല. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിന് സാവകാശം തന്നില്ലെങ്കില്‍ നിയമപരമായി നേരിടും. നിയമനടപടികള്‍ അഭിഭാഷകരുമായി ആലോചിക്കുകയാണ്. 

പരാതിക്കാരുമായി തനിക്ക് ബന്ധമില്ല, നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. കേസിലെ പരാതിക്കാരെ അറിയില്ല. മോന്‍സനെ കാണുമ്പോള്‍ മൂന്നു പേര്‍ അവിടെയുണ്ടായിരുന്നു. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ സോഫയില്‍ മാറിനിന്ന് മൂന്നു പേരുണ്ടായിരുന്നു. അവരായിക്കാം പരാതക്കാന്‍. അവര്‍ ആരാണെന്ന് തനിക്ക് അറിയില്ല.  പരാതിക്കാര്‍ പറയുന്ന പാര്‍ലമെന്ററി കമ്മിറ്റിയില്‍ താന്‍ അംഗമായിരുന്നില്ല. ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കണ്‍തടത്തിലെ കറുപ്പ് നിറം മാറുന്നതിനുള്ള ചികിത്സക്കായാണ് മോന്‍സന്റെ ക്ലിനിക്കില്‍ പോയത്. അയാള്‍ വ്യാജനാണ് എന്ന് അറിയില്ലായിരുന്നു. പിന്നീട് മോന്‍സനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അയാള്‍ തന്നോട് മാപ്പുചോദിച്ചതിനാല്‍ ഒഴിവാക്കുകയായിരുന്നു. മോന്‍സണ്‍ എവിടെയും തന്റെ പേര് പറഞ്ഞിട്ടില്ല. മോന്‍സന്റെ അടുത്ത് ചികിത്സയ്ക്ക് പോയതാണ്. പല പ്രമുഖരും മോന്‍സന്റെ അടുത്ത് വന്ന് പോയിട്ടുണ്ട്. അവര്‍ക്കെല്ലാം ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ടോ. കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

തന്നെയും സതീശനെയും കേസില്‍ കുരുക്കാമെന്ന വ്യാമോഹിക്കുന്ന പിണറായി മൂഡസ്വര്‍ഗത്തിലാണ്. മൂഢസ്വര്‍ഗത്തിലെ കൂപമണ്ഡൂകമാണ് പിണറായി വിജയന്‍. കാലം കരുതിവെച്ചത് പിണറായിയെ കാത്തിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. 

തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്. നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നേരിട്ടു ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു.