LogoLoginKerala

ചാരവൃത്തിക്ക് അറസ്റ്റിലായ ശാസ്ത്രജ്ഞന്‍ കടുത്ത ആര്‍എസ്എസ് സഹയാത്രികന്‍

 
pradeep kurulkar


ന്യൂഡല്‍ഹി-അഞ്ച് വയസ്സു മുതല്‍ പൂനെയിലെ ആര്‍ എസ് എസ് ശാഖയില്‍ ദേശസ്‌നേഹത്തിന്റെ പാഠങ്ങള്‍ പഠിച്ച, അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍ ആര്‍ എസ് എസ് ആശയങ്ങള്‍ ശ്വസിച്ച വ്യക്തിയാണ് ശത്രു രാജ്യത്തിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി മാതൃരാജ്യത്തെ വഞ്ചിച്ചതിന് അറസ്റ്റിലായ ഡി ആര്‍ ഡി ഒ ശാസ്ത്രജ്്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍.
കഴിഞ്ഞ വര്‍ഷം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കുരുല്‍ക്കര്‍ പറഞ്ഞത് ആര്‍എസ്എസുമായുള്ള തന്റെ ബന്ധം തലമുറകളുടെ പഴക്കമുള്ളതാണെന്നാണ്. ഗണിതശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ മുത്തച്ഛനും അച്ഛനും ആര്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകനായിരുന്നു. ഗണിതശാസ്ത്ര അധ്യാപകനായിരുന്ന പ്രദീപ് കുരുല്‍ക്കര്‍ അഞ്ച് വയസ്സില്‍ ആര്‍ എസ് എസ് ശാഖയില്‍ തുടക്കം കുറിച്ചു. ശാഖ തന്റെ ദിനചര്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും താന്‍ ശ്വസിക്കുന്നതു പോലും ആര്‍എസ്എസ് ആശയങ്ങളാണെന്നും കുരുല്‍ക്കര്‍ അഭിമുഖത്തില്‍ പറയുന്നു.
ഡിആര്‍ഡിഒയുടെ പുണെയിലെ തന്ത്രപ്രധാന ഗവേഷണ ലാബിന്റെ ഡയറക്ടറായിരുന്നു കുരുല്‍ക്കര്‍. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയിലെ ഒരു വനിത അമ്പാലയില്‍ നിന്നുള്ള എന്‍ജിനിയറിങ് വിദ്യാര്‍ഥി എന്ന വ്യാജേനയാണ് അമ്പത്തൊമ്പതുകാരനായ കുരുല്‍ക്കറുമായി അടുത്ത് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയത്. ഡിആര്‍ഡി ഒയുടെ വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ ഡിജിറ്റല്‍ തെളിവടക്കം ലഭിച്ചു. നഗ്‌നചിത്രങ്ങളടക്കം കുരുല്‍ക്കര്‍ കൈമാറിയിരുന്നു. നിലവില്‍ മഹാരാഷ്ട്ര എടിഎസിന്റെ കസ്റ്റഡിയിലാണ്.
മികച്ച ശാസ്ത്രജ്ഞനായ കുരുല്‍ക്കര്‍ ആകാശ് ഗ്രൗണ്ട് സിസ്റ്റംസ് വികസിപ്പിക്കുന്നതിന്റെ പ്രധാന ചുമതലക്കാരനായിരുന്നു. പ്രോജക്റ്റ് ലീഡറും സിസ്റ്റം മാനേജരുമായിരുന്ന അദ്ദേഹം ആകാശ് ലോഞ്ചറുകളുടെയും മിഷന്‍-ക്രിട്ടിക്കല്‍ ഗ്രൗണ്ട് സിസ്റ്റങ്ങളുടെയും രൂപകല്‍പ്പനയിലും വികസനത്തിലും നിര്‍മ്മാണത്തിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.ആറ് മാസത്തിനുള്ളില്‍ സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടതായിരുന്നു. ഭാര്യ ഡോക്ടറും മകന്‍ സംഗീതജ്ഞനുമാണ്.