LogoLoginKerala

പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച: പരാതി നല്‍കിയ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

 
Murder
കോട്ടയം - പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ചയ്ക്കു നിര്‍ബന്ധിച്ച കേസില്‍ പരാതിക്കാരിയായ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ കോട്ടയം ജില്ലയിലെ മണര്‍കാട്ടെ യുവതിയുടെ വീട്ടിലാണ് സംഭവം. മാലം കാത്തിരത്തുംമൂട്ടില്‍ ജൂബി (26) ആണ് വീട്ടുമുറ്റത്ത് വെട്ടേറ്റ് രക്തം വാര്‍ന്ന് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവുമായി അകന്ന് മാലത്തെ സ്വന്തം വീട്ടിലാണ് ജൂബി കഴിഞ്ഞിരുന്നത്. അച്ഛനും സഹോദരനും ജോലിക്കും കുട്ടികള്‍ കളിക്കാനും പോയ സമയത്താണ് കൊലപാതകമുണ്ടായത്. രക്തത്തില്‍ കുളിച്ച് കമിഴ്ന്നു കിടന്ന ജൂബിയെ കുട്ടികളാണ് ആദ്യം കണ്ടത്. ഭര്‍ത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നല്‍കി. അക്രമം നടത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടെന്നും പ്രതിക്കായി തിരിച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെതിരെ യുവതി നല്കിയ പരാതിയില്‍ ഏഴംഗ സംഘം പോലീസ് പിടിയിലായിരുന്നു. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരി ക്രൂരതകള്‍ പുറത്തുവന്നത്. പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്ന് 2022 ജനുവരിയില്‍ വെളിപ്പെടുത്തലുണ്ടായി. വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് യുവതിയെയും കുഞ്ഞുങ്ങളെയും കൊന്നുകളയുമെന്ന് ഭീക്ഷണിപ്പെടുത്തി. ഇതുപോലെ മറ്റു പലരും ഇതില്‍ ഇരയാക്കപ്പെട്ടതായും പോലീസ് അന്വേഷണത്തില്‍ മനസ്സിലായി.
കോട്ടയം ജില്ലയിലെ കറുകച്ചാല്‍ കേന്ദ്രീകരിച്ചായിരുന്നു പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പ്രവര്‍ത്തിച്ചിരുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ പരസ്പരം കൈമാറി ആവശ്യക്കാര്‍ക്ക് ലൈംഗിക ചൂഷണത്തിന് അവസരം ഒരുക്കുകയായിരുന്നു സംഘത്തിന്റെ രീതി. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള കച്ചവടം ഉറപ്പിച്ചിരുന്നത്. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു പ്രധാനമായും ഇതിന്റെ പ്രവര്‍ത്തനമെന്ന് പോലീസ് പറഞ്ഞു. ഞെട്ടിക്കുന്ന വിവരം പുറത്തുവന്നതിന് പിന്നാലെ യുവാവ് തെളിവ് ഇല്ലാതാക്കാനും ഭാര്യയെ കുരുക്കാനും നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇന്ന് രാവിലെ കൊലപാതകം നടന്നത്.