LogoLoginKerala

ബീഹാര്‍ സ്വദേശി കൊണ്ടോട്ടിയില്‍ മരിച്ചത് ആള്‍ക്കൂട്ട ആക്രമണത്തില്‍, 8 പേര്‍ അറസ്റ്റില്‍

 
murder

മലപ്പുറം- കൊണ്ടോട്ടി കിഴിശേരിയിലെ ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയുടെ മരണം ആള്‍ക്കൂട്ട കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ 8 പേര്‍ അറസ്റ്റിലായി.   രണ്ട് മണിക്കൂര്‍ നേരം ക്രൂരമായി മര്‍ദ്ദിച്ചെന്നും സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്‌തെന്നും മലപ്പുറം എസ് പി എസ് സുജിത് ദാസ് ഐപിഎസ് പറഞ്ഞു. രാജേഷ് മാഞ്ചിയുടെ കൈകള്‍ പുറകില്‍ കെട്ടി മരത്തിന്റെ കൊമ്പും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ചാണ് ആക്രമിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ആശുപത്രിയിലെത്തിക്കും മുന്‍പ് രാജേഷ് മരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരാളെ തെളിവ് നശിപ്പിച്ചതിന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.കൊലപാതകത്തിനാണ് എല്ലാവര്‍ക്കും എതിരെകേസ് എടുത്തിരിക്കുന്നത്.
ബിഹാറിലെ ഈസ്റ്റ് ചെമ്പാറന്‍ ജില്ലയിലെ മാധവ്പുര്‍ കേശോ സ്വദേശി രാജേഷ് മാഞ്ചി (36) ആണ് മരിച്ചത്. സംഭവസ്ഥലത്തിനു തൊട്ടടുത്തുള്ള അങ്ങാടിയിലെ കോഴിത്തീറ്റ ഗോഡൗണില്‍ തൊഴിലാളിയായി കഴിഞ്ഞ ദിവസമാണ് ഇയാള്‍ എത്തിയത്.
കിഴിശേരിയില്‍ തവനൂര്‍ റോഡിലെ ഒന്നാം മൈലിലെ വീട്ടുമുറ്റത്തു നിന്നും പുലര്‍ച്ചെ 12.30ഓടെയാണ് മോഷണം ആരോപിച്ച് രാജേിനെ നാട്ടുകാര്‍ ഇയാളെ പിടികൂടുന്നത്. രാത്രി 12:30 മുതല്‍ 2 മണി വരെ മര്‍ദിച്ചു. പൊലീസ് എത്തിയാണ് ഇയാളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.  3.25 ന് പൊലീസ് വിവരമറിഞ്ഞ് സ്ഥാലത്തെത്തിയപ്പോള്‍ രാജേഷ് അവശനിലയില്‍ റോഡില്‍ കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുന്‍പേ തന്നെ ഇയാല്‍ മരിച്ചു. ശരീരത്തിന് അകത്തും പുറത്തും നിരവധി പരിക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും അതാണ് മരണകാരണമെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.