LogoLoginKerala

പ്രമുഖരെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടുന്ന അശ്വതി അച്ചു അറസ്റ്റിലായി

 
ashwathi achu

തിരുവനന്തപുരം-പ്രമുഖരെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടുകയും കുടുംബങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുള്ള കൊല്ലം അഞ്ചല്‍ സ്വദേശി അശ്വതി അച്ചു അറസ്റ്റിലായി. ഐപിഎസ് ഉദ്യോഗസ്ഥരെയും പോലീസുകാരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പില്‍ കുരുക്കിയ അശ്വതി അച്ചു കുടുങ്ങിയത് പൂവാറിലെ 68 വയസ്സുകാരന്‍ നല്‍കിയ പരാതിയിലാണ്. വിവാഹവാഗ്ദാനം നല്‍കി ഇയാളില്‍ നിന്നും അശ്വതി 40000 രൂപ തട്ടിയെടുത്ത് മുങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്. സ്റ്റേഷനില്‍ വന്ന പരാതിയില്‍ അശ്വതി അച്ചുവിനെ വിളിച്ച് പൂവാര്‍ പോലീസ് മുന്‍പ് മൊഴി എടുത്തിരുന്നു. പണം നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കേസെടുക്കാതെ വിട്ടു. എന്നാല്‍ പറഞ്ഞ സമയത്ത് പണം നല്‍കാതെ മുങ്ങിയ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉന്നതപോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയുമാണ് അശ്വതി അച്ചു ഉന്നമിടാറുള്ളത്. മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രനുമായുള്ള അശ്വതിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നിരുന്നു. ഇവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വിട്ടു ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. നിരവധി പൊലീസുകാര്‍ അശ്വതി അച്ചുവിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. എസ് ഐ മുതല്‍ ഐ പി എസ് ഉദ്യോഗസ്ഥരെ വരെയുള്ളവരെ യുവതി ഹണിട്രാപ്പില്‍പ്പെടുത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും നാണക്കേട് കാരണം ആരും പുറത്തുപറയാന്‍ തയ്യാറായില്ല. നിരവധി പോലീസ് കുടുംബങ്ങള്‍ അശ്വതി അച്ചു തകര്‍ത്തതായും ആരോപണങ്ങള്‍ വന്നിരുന്നു. നിരവധി ആരോപണങ്ങള്‍ വന്നിട്ടും അശ്വതി അച്ചു ഇതുവരെ അറസ്റ്റിലായിരുന്നില്ല.