LogoLoginKerala

മകളെ വെട്ടിക്കൊന്ന ശ്രീമഹേഷിന്റെ ഭാര്യയുടെ മരണവും കൊലപാതകം?

പരാതിയുമായി മാതാപിതാക്കള്‍
 
sreemahesh

മാവേലിക്കര- മകളെ കൊലപ്പെടുത്തിയ ശ്രീമഹേഷിന്റെ ഭാര്യയുടെയും അച്ഛന്റെയും മരണത്തില്‍ ദുരൂഹത. ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. അച്ഛന്‍ ട്രെയിന്‍ തട്ടിയാണ് മരിച്ചത്. ഇദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ശ്രീമഹേഷിന്റെ പീഢനമാണ് രണ്ടു മരണങ്ങള്‍ക്കും കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ശ്രീമഹേഷ് അമ്മയെയും വെട്ടിക്കൊല്ലന്‍ ശ്രമിച്ചിരുന്നു. ഇവര്‍ പരിക്കേറ്റ് ഗുരുതര നിലയില്‍ കഴിയുകയാണ്. 

ശ്രീമഹേഷിന്റെ ഭാര്യ വിദ്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് വിദ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് വിദ്യ ആത്മഹത്യ ചെയ്തത്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണന്‍ പറഞ്ഞു. 'പണം നല്‍കിയില്ലെങ്കില്‍ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു. 

ശ്രീമഹേഷിന്റെ അച്ഛന്‍ ശ്രീമുകുന്ദന്‍ തീവണ്ടി തട്ടിയാണ് മരിച്ചത്. എന്നാലിത് മനോവിഷമം മൂലമുള്ള ആത്മഹത്യയാകാമെന്നാണ് കരുതുന്നത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ശ്രീമഹേഷ് ലീവില്‍ നാട്ടിലെത്തിയ ശേഷം അച്ഛന്റെ മരണ ശേഷം മടങ്ങിപ്പോയില്ല. 

ശ്രീമഹേഷിന്റെ രണ്ടാംവിവാഹം പോലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍, ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ചറിഞ്ഞ പെണ്‍വീട്ടുകാര്‍ അതില്‍നിന്നു പിന്മാറിയിരുന്നു. അതിനുശേഷം ശല്യം തുടര്‍ന്നതോടെ ശ്രീമഹേഷിനെതിരേ പോലീസ് കേസെടുത്തിരുന്നു. 

അതേസമയം ആത്മഹത്യക്ക് ശ്രമിച്ച മഹേഷിന്റെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഐസിയുവിലുള്ള മഹേഷ് ഇപ്പോള്‍ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകള്‍ ശരിയാക്കാനായി ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പര്‍ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.