കർക്കിടക വാവ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിൽ ഇത്തവണ ബലിതർപ്പണത്തിന് അനുമതിയില്ല
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്, ഇത്തവണ കര്ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്പ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. 2020 വര്ഷത്തെ കര്ക്കിടകവാവ് ജൂലൈ 20 ന് ആണ്. വാവിനോടനുബന്ധിച്ച് തിരുവിതാംകൂര് ദേവസ്വംബോര്ഡിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളില് ഭക്തര്ക്ക് ബലിതര്പ്പണത്തിനുള്ള സൗകര്യം എല്ലാവര്ഷവും ഉണ്ടാകാറുണ്ട്. ബലിതര്പ്പണത്തിനായി പല ക്ഷേത്രങ്ങളിലും നിരവധി ഭക്തരാണ് എത്തുക.
സംസ്ഥാനത്ത് കോവിഡ് 19 ന്റെ വ്യാപനം നാള്ക്കുനാള് വര്ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില് എല്ലാ രംഗത്തും സാമൂഹിക അകലം പാലിക്കേണ്ടതായിട്ടുണ്ട്. ബലിതര്‍പ്പണ ചടങ്ങില്‍ സാമൂഹിക അകലം പാലിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. മാത്രമല്ല ബലിതര്‍പ്പണ ചടങ്ങിന്‍റെ ഭാഗമായി വിശ്വാസികൾ തര്‍പ്പണത്തിന് മുന്‍പും ശേഷവും കൂട്ടമായി വെള്ളത്തില്‍ ഇറങ്ങി മുങ്ങുന്നതും പതിവാണ്.
ഇത്തരം കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതാണെന്ന് ദേവസ്വം ബോര്‍ഡ് കരുതുന്നുവെന്ന് പത്രകുറിപ്പിൽ പറയുന്നു. ഇതിനാലാണ് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് പ്രമാണിച്ചുള്ള ബലിതര്പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചത്.