ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ലോക സാമ്പത്തിക ഫോറം; ഇന്ത്യയടക്കം ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നേട്ടം ഉണ്ടാക്കുമെന്നും വിലയിരുത്തല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്: ആഗോള മാന്ദ്യം വന്നേക്കും എന്ന വിലയിരുത്തലിലാണ് ലോക സാമ്പത്തിക ഫോറം. ഊര്‍ജമേഖലയിലും ഭക്ഷ്യമേഖലയിലും തുടരുന്ന പ്രതിസന്ധിയാണ് കാരണം. പൊതുമേഖലയിലെ സാമ്പത്തിക വിദഗ്ധരടങ്ങിയ സമിതിയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. 18% സാമ്പത്തികവിദഗ്ധര്‍ ഈ വര്‍ഷം മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കാണുന്നു. മൂന്നിലൊന്നു പേര്‍ ഇതിനോടു യോജിച്ചില്ല. ഊര്‍ജപ്രതിസന്ധി മൂലം യൂറോപ്പിലെ വളര്‍ച്ചാ നിരക്ക് ദുര്‍ബലമായി തുടരുമെന്ന കാര്യത്തില്‍ പൊതുഅഭിപ്രായമാണുള്ളത്.യുഎസിലെ വളര്‍ച്ചാ നിരക്കും ഈ വര്‍ഷം മോശമായി തുടരുമെന്ന് 91 % പേരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ചൈനയില്‍ നിന്ന് ഉല്‍പാദനകേന്ദ്രങ്ങള്‍ മറ്റു രാജ്യങ്ങളിലേക്കു മാറ്റുന്നതിനാല്‍ ഇന്ത്യയും ബംഗ്ലദേശുമടക്കം ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നേട്ടമുണ്ടാക്കുമെന്നും സര്‍വേയില്‍ അഭിപ്രായമുയര്‍ന്നു.
ചൈനയില്‍ അഞ്ച് ശതമാനവും യൂറോപ്പില്‍ 57 ശതമാനം വരെയും നാണ്യപെരുപ്പം ഉയരാം. നാണ്യപ്പെരുപ്പം ലോകത്തിലെ വിവിധ മേഖലകളില്‍ വ്യത്യസ്തമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇപ്പോഴത്തെ പ്രശ്‌നങ്ങളെ മറികടക്കാന്‍ ഭക്ഷ്യോല്‍പാദനം, നവ ഊര്‍ജം, വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴില്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടി.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലാണ് ലോക സാമ്പത്തിക ഉച്ചകോടി. കോവിഡിനുശേഷം ലോകത്തെ സാമ്പത്തിക, രാഷ്ട്രീയ വിദഗ്ധര്‍ ഒത്തുചേരുന്ന ഏറ്റവും വലിയ സമ്മേളനങ്ങളില്‍ ഒന്ന്. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, സമൃതി ഇറാനി, കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിങ്ങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, തമിഴ്‌നാട് തെലങ്കാന മന്ത്രിമാരും , മന്ത്രിതല സംഘത്തിലുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, ഗൗതം അദാനി, കുമാര്‍ മംഗളം ബിര്‍ള, അദാര്‍ പൂനാവാല എന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വ്യവസായികളും ദാവോസിലെ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്