LogoLoginKerala

വർക്കലയിൽ 15 കാരനെ കഞ്ചാവ് ബീഡി വലിപ്പിക്കാൻ ശ്രമിച്ച സംഭവം ; പൊലീസ് പ്രതികൾക്കൊപ്പമെന്ന് കുടുംബം

 
varkkala
പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടില്ലെന്നും ബലാത്സംഗകേസുകളിലടക്കം കുടുക്കുമെന്നും പ്രതികളുടെ ഭീഷണി ഉള്ളതായാണ് കുടുംബം പറയുന്നത്

തിരുവനന്തപുരം : വര്‍ക്കലയില്‍ കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരി മാഫിയാ സംഘം ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം. പൊലീസ് പ്രതികൾക്കൊപ്പമെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടില്ലെന്നും ബലാത്സംഗകേസുകളിലടക്കം കുടുക്കുമെന്നും പ്രതികളുടെ ഭീഷണി ഉള്ളതായാണ് കുടുംബം പറയുന്നത്.

ഈ മാസം രണ്ടാം തീയ്യതി വര്‍ക്കല ഇടവപ്പുറത്ത് വച്ചായിരുന്നു സംഭവം. കുട്ടി കുളത്തില്‍ കുളിക്കാന്‍ പോയ സമയം അവിടെയുണ്ടായിരുന്ന സെയ്ദ്, വിഷ്ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നിവര്‍ കുട്ടിയോട് കഞ്ചാവ് ബീഡി വലിക്കാന്‍ നിര്‍ബന്ധിച്ചു. വിദ്യാര്‍ത്ഥി കഞ്ചാവ് വലിച്ചില്ലെന്ന് മാത്രമല്ല ഈ വിവരം വീട്ടില്‍പ്പറയുകയും ചെയ്തു. ഇതിന്‍റെ പ്രതികാരമായാണ് നാലംഗ സംഘം മൂന്നാം തീയ്യതി വൈകീട്ട് മൂന്ന് മണിയോടെ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തുകയും വീട്ടിനുള്ളില്‍ വെച്ച് അതിഭീകരമായി മര്‍ദിക്കുകയും ചെയ്തതത്. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടിയെ മെഡിക്കൽ‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തുടർന്ന് കുട്ടി അബോധാവസ്ഥയിലാവുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തതായി പൊലീസ് എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തില്ല. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നാണ് അയിരൂര്‍ പൊലീസ് പറയുന്നത്.