LogoLoginKerala

വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം പരീക്ഷണ ഓട്ടത്തില്‍ കൂടുതല്‍ മികച്ച വേഗം

 
vande bharat express

തിരുവനന്തപുരം - വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ പുരോഗമിക്കുന്നു. കാസര്‍ഗോഡ് വരെയാണ് ട്രയല്‍ റണ്‍. തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 5.20 ന് യാത്ര ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് ആദ്യ ട്രയല്‍ റണ്ണിനേക്കാള്‍ കുറച്ചു കൂടി മികച്ച വേഗം കൈവരിച്ചതായാണ് സൂചന. മൂന്നു മണിക്കൂര്‍ 12 മിനിറ്റു കൊണ്ടാണ് ട്രെയിന്‍ എറണാകുളത്ത് എത്തിയത്. ആദ്യ യാത്രയേക്കാള്‍ ആറു മിനിറ്റ് കുറവാണിത്. എന്നാല്‍ കൊല്ലം, കോട്ടയം സ്‌റ്റേഷനുകളില്‍ എത്തിയത് ആദ്യ ട്രയല്‍ റണ്ണിലെ അതേ സമയമെടുത്ത് തന്നെയാണ്.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വന്ദേഭാരത് ട്രെയിനിന്റെ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എക്കോണമി കോച്ചില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്‌സിക്യൂട്ടീവ് കോച്ചില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്. ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള രണ്ടു എക്‌സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതമുള്ള രണ്ടു കോച്ചുകള്‍ വേറെയുമുണ്ടാകും. വന്ദേഭാരതിന്റെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഭാഗമാകും. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ യാത്ര ചെയ്യുന്നതാണ് പരിഗണനയിലുള്ളത്. അന്തിമ തീരുമാനം എസ്.പി.ജി എടുക്കും. ഏപ്രില്‍ 25ന് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും.