LogoLoginKerala

കേരളത്തിന് 2 വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചു, പ്രഖ്യാപനം കൊച്ചിയില്‍ മോഡിയുടെ റോഡ് ഷോയില്‍

 
vande bharat

ന്യൂഡല്‍ഹി- കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചു. ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തും. യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കൊച്ചിയില്‍ നടക്കും. പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയാണിത്. ഏപ്രില്‍ 24ന് കൊച്ചി നേവല്‍ ബെയ്‌സ് മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനി വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ.
ചെന്നൈ  കോയമ്പത്തൂര്‍ റൂട്ടിലെ പോലെ 8 കാര്‍ (കോച്ച്) വന്ദേഭാരത് ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. യാത്രക്കാരുടെ തിരക്കു പരിഗണിച്ചു പിന്നീട് കോച്ചുകളുടെ എണ്ണം കൂട്ടും. തിരുവനന്തപുരം  മംഗളൂരു റൂട്ടില്‍ വന്ദേഭാരത് ഓടിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കണ്ണൂര്‍ വരെ ഓടിക്കാനാണു സാധ്യത. ഇരട്ടപ്പാതയുള്ളതിനാല്‍ കോട്ടയം വഴിയാകും സര്‍വീസ് എന്നാണ് ലഭ്യമാകുന്ന വിവരം.  അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഇരട്ടപ്പാതയുള്ളതിനാല്‍ വന്ദേഭാരത് കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മണിക്കൂറില്‍ 75, 90, 100 കിലോമീറ്റര്‍ എന്നിങ്ങനെയാണു അനുവദനീയമായ വേഗം. മറ്റു ട്രെയിനുകളില്‍നിന്നു വ്യത്യസ്തമായി പെട്ടെന്നു വേഗം കൈവരിക്കാന്‍ വന്ദേഭാരതിനു കഴിയുമെന്നതിനാല്‍ ശരാശരി വേഗം 65ന് മുകളില്‍ നിലനിര്‍ത്താന്‍ കഴിയും. കൂടുതല്‍ സ്റ്റോപ്പുകള്‍ നല്‍കുന്നതു വേഗം കുറയ്ക്കുമെന്നതിനാല്‍ പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും സ്റ്റോപ്.
വന്ദേ ഭാരതിന്റെ സര്‍വീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങള്‍ കൊച്ചുവേളിയില്‍ പൂര്‍ത്തിയായി. വന്ദേ ഭാരതിനായി രണ്ട് പിറ്റ് ലൈനുകള്‍ വൈദ്യുദീകരിച്ചിട്ടുണ്ട്. മെയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും.