LogoLoginKerala

2021ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 
media award

സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിങ്, വികസനോന്മുഖ റിപ്പോര്‍ട്ടിങ്, ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തില്‍ ടിവി റിപ്പോര്‍ട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡര്‍ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

അച്ചടി മാധ്യമ വിഭാഗത്തില്‍ ദേശാഭിമാനി ദിനപത്രത്തിലെ വിനോദ് പായം ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. 'വഴിവെട്ടണം ആചാരമേ നീയിതെന്തു ഭാവിച്ച്' എന്ന സ്റ്റോറിക്കാണ് അവാര്‍ഡ്. മാതൃഭൂമി ദിനപത്രത്തിലെ അനു എബ്രഹാം വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. 'ബാധ്യതയല്ല, പ്രവാസി സാധ്യതയാണ്' എന്ന പരമ്പരയ്ക്കാണു പുരസ്‌കാരം. ഫോട്ടോഗ്രഫി വിഭാഗത്തില്‍ രണ്ടു പേര്‍ അവാര്‍ഡ് അര്‍ഹരായി. മാതൃഭൂമി ദിനപത്രത്തിലെ കെ.കെ. സന്തോഷ് പകര്‍ത്തിയ 'പന്തിനൊപ്പം പറക്കും വൈശാഖ്', മലയാള മനോരമയിലെ അരുണ്‍ ശ്രീധര്‍ പകര്‍ത്തിയ 'കണ്ണില്‍ അച്ഛന്‍' എന്നീ അടിക്കുറിപ്പുകളോടെയുള്ള ചിത്രങ്ങളാണു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ മാതൃഭൂമി ദിനപത്രത്തിലെ കെ. ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം നേടി. 'വിവാദങ്ങളെല്ലാം ഒഴുകിപ്പോയി' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനാണു പുരസ്‌കാരം.

ദൃശ്യമാധ്യമ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ എസ്. ശ്യാംകുമാര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. കോവിന്‍ ആപ്പിലെ സാങ്കേതിക പിഴവ് തുറന്നുകാട്ടിയ 'കോവിന്‍ ഫ്രോഡ്' എന്ന സ്റ്റോറിക്കാണു പുരസ്‌കാരം. മാതൃഭൂമി ന്യൂസിലെ അമൃത എ.യു. മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം നേടി. അട്ടപ്പാടിയിലെ പഞ്ചകൃഷി എന്ന വിഷയത്തില്‍ തയാറാക്കിയ സ്റ്റോറിക്കാണു പുരസ്‌കാരം. മനു എസ്. പിള്ളയുമായി നടത്തിയ അഭിമുഖത്തിന് മനോരമ ന്യൂസിലെ ജയമോഹന്‍ നായര്‍ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മനോരമ ന്യൂസിലെ ഷാനി ടി.പിക്കാണു മികച്ച ന്യൂസ് റീഡര്‍ക്കുള്ള പുരസ്‌കാരം.

ഏഷ്യാനെറ്റ് ന്യൂസിലെ കൃഷ്ണപ്രസാദ് ആര്‍.പി മികച്ച ടിവി ന്യൂസ് ക്യാമറയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. സത്രം ട്രൈബല്‍സ് എന്ന സ്റ്റോറിക്കു ദൃശ്യഭാഷയൊരുക്കിയതിനാണു പുരസ്‌കാരം. ഏഷ്യാനെറ്റ് ന്യൂസിലെ വി. വിജയകുമാര്‍ മികച്ച ടിവി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്‌കാരം നേടി. കക്കകളുടെ നിലനില്‍പ്പും കക്ക വാരല്‍ തൊഴിലാളികളുടെ അതീജീവനവും വിഷയമാക്കി ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്ത സ്റ്റോറി എഡിറ്റ് ചെയ്തതിനാണു പുരസ്‌കാരം. പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 28നു വൈകിട്ട് 5.30നു തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.

ആര്‍. പാര്‍വതീദേവി, കെ.എം. മോഹന്‍ദാസ്, എസ്.ആര്‍. സഞ്ജീവ് എന്നിവരടങ്ങിയ ജൂറിയാണ് അച്ചടി മാധ്യമ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. കൃഷ്ണ പൂജപ്പുര, വാമനപുരം മണി, എം.കെ. വിവേകാനന്ദന്‍ നായര്‍ എന്നിവരായിരുന്നു കാര്‍ട്ടൂണ്‍ വിഭാഗം ജൂറി അംഗങ്ങള്‍. ഡോ. മീന ടി. പിള്ള, കെ. മനോജ് കുമാര്‍, ടി.എം. ഹര്‍ഷന്‍ എന്നിവരടങ്ങിയ ജൂറിയാണു ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്