32 തവണ മാറ്റിവെച്ച ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി നാളെ വീണ്ടും മാറ്റിവെക്കുമോ?

ന്യൂഡല്‍ഹി - മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കുമ്പോള്‍ വീണ്ടും മാറ്റിവെക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. 32 തവണ ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാല്‍ പരിഗണിക്കപ്പെടാതിരുന്ന ഹര്‍ജി 5 മാസത്തിനു ശേഷമാണു നാളെ പരിഗണിക്കാനായി സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജഡ്ജിമാരായ എം.ആര്‍.ഷാ, സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 21ാം നമ്പര്‍ കേസായാണ് ലാവ്‌ലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഹര്‍ജി പരിഗണിക്കുമ്പോള്‍ സി ബി ഐ കൂടുതല്‍ സമയം ആവശ്യപ്പെടുകയും സാങ്കേതിക ന്യാങ്ങള്‍ പറയുന്നതുമാണ് ഇതുവരെ കേസ് ആവര്‍ത്തിച്ചു മാറ്റിവെക്കാനിടയായത്. ഇത്തവണ കേസിലെ കക്ഷിയായ ഊര്‍ജ വകുപ്പു മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ എം.എല്‍.ജിഷ്ണു കോവിഡ് ബാധിച്ചു ചികിത്സയിലായതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കിയതാണ് തടസമാകാന്‍ പോകുന്നത്. അപേക്ഷ അനുവദിക്കുമോയെന്നതു കേസ് പരിഗണനയ്ക്കു വരുമ്പോഴേ അറിയൂ. കേസ് പരിഗണിക്കുമ്പോള്‍ സി ബി ഐ വീണ്ടും സമയം ആവശ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം സജീവമാകുന്ന ലാവ്‌ലിന്‍ കേസ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീണ്ടു പോകുമോ എന്നാണ് പലരും സംശയിക്കുന്നത്. 2018 ജനുവരിയില്‍ ഹര്‍ജിയില്‍ നോട്ടിസ് അയച്ചിരുന്നതാണ്. പിന്നീടു പലവട്ടം കേസ് ലിസ്റ്റ് ചെയ്‌തെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ നവംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിലായിരുന്നു ഒടുവില്‍ ലിസ്റ്റ് ചെയ്തത്. അന്നും പരിഗണിച്ചില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.