LogoLoginKerala

എന്‍ സി പി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരത് പവാർ

അജിത്പവാറോ സുപ്രിയയോ പിന്‍ഗാമിയാകും
 
Sharad Pawar
ന്യൂഡല്‍ഹി- എന്‍.സി.പി. സ്ഥാപകനായ ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. പവാറിന്റെ ആത്മകഥയായ 'ലോക് മസെ സംഗതി'യുടെ രണ്ടാം ഭാഗത്തിന്റെ പ്രകാശന ചടങ്ങില്‍ വച്ചാണ് അദ്ദേഹം നാടകീയമായി നേതൃത്വത്തില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
'എന്‍.സി.പിയുടെ അധ്യക്ഷ സ്ഥാനം ഞാന്‍ ഒഴിയുന്നു. ഇനി ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഇനി മൂന്ന് വര്‍ഷം കൂടി രാജ്യസഭാ കാലാവധി ബാക്കിയുണ്ട്. ഈ മൂന്ന് വര്‍ഷത്തില്‍ സംസ്ഥാനത്തേയും രാജ്യത്തേയും ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ശ്രദ്ധയൂന്നും. അധിക ചുമതലകളൊന്നും തന്നെ ഏറ്റെടുക്കില്ല. അധ്യക്ഷ പദവിയില്‍ നിന്നാണ് ഒഴിയുന്നത്, പൊതുജീവിതം അവസാനിപ്പിക്കില്ല' - പവാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഭാവി പദ്ധതികളെക്കുറിച്ച് തീരുമാനിക്കാന്‍ വേണ്ടി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പാനലും പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അജിത് പവാര്‍ ബി.ജെ.പിയുമായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ വന്ന പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഞെട്ടലോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കേട്ടത്. പവാറിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പവാര്‍ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും തീരുമാനം പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സദസില്‍ നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ പവാര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.
മുന്‍ ഉപമുഖ്യമന്ത്രിയും പവാറിന്റെ മരുമകനുമായ അജിത് പവാര്‍ ബി ജെ പിയിലേക്ക് ചാഞ്ഞതാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരദ് പവാറിനെ പുറത്തേക്ക് നയിച്ചത് എന്നാണ് അഭ്യൂഹങ്ങള്‍. അജിത് പവാറോ മകള്‍ സുപ്രിയ സുലെയോ രണ്ടില്‍ ഒരാള്‍ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സുപ്രിയ ആണോ താനാണോ അധ്യക്ഷസ്ഥാനത്തേക്ക് എന്ന് കമ്മിറ്റി തീരുമാനിക്കും എന്ന പ്രതികരണവുമായി അജിത് പവാര്‍ രംഗത്തെത്തി.
അടുത്ത 15 ദിവസത്തിനുള്ള രണ്ട് വലിയ രാഷ്ട്രീയ പൊട്ടിത്തെറികളുണ്ടാകുമെന്ന് രണ്ടാഴ്ചകള്‍ക്ക് മുമ്പ് പവാറിന്റെ മകള്‍ സുപ്രിയ സുലെ പറഞ്ഞിരുന്നു. ഒരെണ്ണം ഡല്‍ഹിയിലും മൊറ്റൊന്ന് മഹാരാഷ്ട്രയിലുമായിരിക്കുമെന്നാണ് എന്‍.സി.പി. എം.പി. കൂടിയായ സുപ്രിയ നല്‍കിയ സൂചന. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പവാറിന്റെ രാജി. കോണ്‍ഗ്രസ് വിട്ട് 1999ല്‍ പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ അധ്യക്ഷ സ്ഥാനം വഹിച്ചത് ശരദ് പവാറാണ്.