LogoLoginKerala

ആൾമാറാട്ടം; വിശാഖിനെ എസ് എഫ് ഐ പുറത്താക്കി, യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി

 
SFI
കൊല്ലം- കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആളിനെ കേരള സര്‍വകലാശാല യൂണിയനിലെത്തിക്കാനുള്ള എസ്എഫ്‌ഐ നീക്കം പുറത്തായതിനെ തുടര്‍ന്ന് എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ പുറത്താക്കി. വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താക്കുന്നുവെന്നും എസ്എഫ്ഐ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളേജില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച യുയുസി ലിസ്റ്റിലുള്ളതെന്ന് അറിഞ്ഞിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളില്‍ അറിയിക്കുന്നതിനോ വിശാഖ് തയ്യാറായില്ലെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടി. വിവാദത്തെ തുടര്‍ന്ന് കേരള യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. വിസിയും രജിസ്ട്രാറും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഈ മാസം 26നാണ് തെരെഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ബുധനാഴ്ചയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലാണ് സംഭവം. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെണ്‍കുട്ടിക്കു പകരം തിരഞ്ഞെടുപ്പില്‍ മത്സരിക്കുക പോലും ചെയ്യാത്ത സംഘടനാനേതാവായ വിശാഖിനെ സര്‍വകലാശാലാ യൂണിയനിലേക്ക് എത്തിക്കാനാണ് എസ്എഫ്‌ഐ ശ്രമിച്ചത്. ഡിസംബര്‍ 12-ന് നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലില്‍ നിന്ന് ജയിച്ച അനഘ എന്ന വിദ്യാര്‍ഥിക്ക് പകരം കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥി എ.വിശാഖിന്റെ പേരാണ് സര്‍വകലാശാലയിലേക്ക് നല്‍കിയ യുയുസിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമല്‍ എന്നിവരാണ് യുയുസികളായി ജയിച്ചത്. വിശാഖിനെ കേരള സര്‍വകലാശാലാ യൂണിയന്‍ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം. 26-ന് ആണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. കോളേജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുയുസികളില്‍ നിന്നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.
വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പറഞ്ഞു. വിഷയത്തില്‍ എസ്എഫ്ഐ ഒരു ഇടപെടലും നടത്തിയിട്ടില്ല. നിലവില്‍ എല്ലാ സീറ്റിലും വിജയിച്ചു വരുന്നതിന് ആവശ്യമായ കൗണ്‍സിലര്‍മാര്‍ എസ്എഫ്ഐക്ക് ഉണ്ട്. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും തിരുത്തുന്നതിന് ആവശ്യമായ ഒരു ഇടപെടലും വിശാഖ് നടത്തിയില്ല. അതാണ് നടപടിക്ക് കാരണം. പ്രിന്‍സിപ്പല്‍ എന്തുകൊണ്ട് വിശാഖിന്റെ പേര് മുന്നോട്ടുവച്ചു എന്നതില്‍ സമഗ്രമായ അന്വേഷണം വേണം. വിശദമായ അന്വേഷണത്തിന് സര്‍വ്വകലാശാല തയ്യാറാവണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു. സംഭവത്തില്‍ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.