LogoLoginKerala

മഅ്ദനിയുടെ കേരള യാത്ര മുടക്കാന്‍ ശ്രമിക്കുന്ന കര്‍ണാടകക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി

 
abdul nassar madani

ന്യൂഡല്‍ഹി- കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്ന നിബന്ധന മുന്നോട്ടുവെച്ച് മഅ്ദനിയുടെ കേരളത്തിലേക്കുള്ള മടക്കം തടസപ്പെടുത്താന്‍ ശ്രമിക്കുന്ന കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം. പുതിയ ഉപാധിവെച്ച്  കര്‍ണാടക സര്‍ക്കാര്‍ കോടതി വിധി വിഫലമാക്കുകയാണോ ചെയ്യുന്നതെന്ന് സുപ്രിംകോടതി ചോദിച്ചു.ഉത്തരവിനെ മറികടക്കുന്ന വ്യസ്ഥകള്‍ നിര്‍ദ്ദേശിക്കാന്‍ കര്‍ണാടക സര്‍ക്കാറിനെ എങ്ങിനെ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ചോദിച്ചത്.  കര്‍ണാടക പോലീസിന്റെ ആവശ്യത്തിനെതിരെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കപില്‍സിബലാണ് മഅ്ദനിക്ക് വേണ്ടി ഹാജരാകുന്നത്. ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് അബ്ദുള്‍ നാസര്‍ മഅദനിക്ക് അനുമതി നല്‍കിയിരുന്നത്. മഅദനിയുടെ സുരക്ഷ കര്‍ണാടക പോലീസ് ആണ് ഒരുക്കേണ്ടതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് എട്ടു വരെ സുരക്ഷ ഒരുക്കുന്നതിന് 56.63 ലക്ഷം രൂപ മഅദനി നല്‍കണമെന്ന് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. പ്രതിമാസം 20.23 ലക്ഷം രൂപയാണ് ചെലവായി കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്.
കര്‍ണാടക പോലീസിന്റെ ഈ ആവശ്യത്തെ തുടര്‍ന്ന് മഅദനിയുടെ കേരള സന്ദര്‍ശനം അനിശ്ചിതത്വത്തില്‍ ആയെന്ന് സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയെ അറിയിച്ചു. ഇരുപത് പോലീസുകാരാണ് അകമ്പടിക്കായി പോകുന്നത് എന്നാണ് കര്‍ണാടകം അറിയിച്ചിട്ടുള്ളത്. എന്നാല്‍ മുമ്പ് പോയിരുന്നപ്പോള്‍ നാല് പോലീസുകാര്‍ മാത്രമായിരുന്നു അനുഗമിച്ചിരുന്നതെന്നും മഅദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സുരക്ഷയെന്ന് സുപ്രീം കോടതി പറഞ്ഞത് അതീവ സുരക്ഷയെന്ന് കര്‍ണാടകം വ്യാഖ്യാനിച്ചിരിക്കുകയാണ്.