LogoLoginKerala

ഇ പോസ് സെര്‍വര്‍ തകരാര്‍ പരിഹരിച്ചു, നാളെ മുതല്‍ റേഷന്‍ കടകള്‍ തുറക്കും

 
ration
സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ടത്



തിരുവനന്തപുരം- കേരളത്തില്‍ മൂന്നു ദിവസമായി തുടരുന്ന റേഷന്‍ വിതരണത്തിലെ സ്തംഭനത്തിന് നാളെ മുതല്‍ പരിഹാരമാകും. ഇ പോസ് സര്‍വര്‍ തകരാര്‍ പരിഹരിച്ചതായും സംസ്ഥാനത്ത് നാളെ മുതല്‍ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ അറിയിച്ചു. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ടത്.
എന്‍ഐസി ഹൈദരാബാദിന്റെ നിര്‍ദ്ദേശ പ്രകാരം നിലവിലെ സര്‍വ്വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ ക്ലൗഡ് സ്റ്റോറേജിലേയ്ക്ക് മാറ്റുന്ന പ്രക്രിയ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ചുവെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. തകരാര്‍ പരിഹരിച്ചതോടെ റേഷന്‍ വിതരണം നാളെ മുതല്‍ പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഐസി നടത്തിയ ഡാറ്റാ മൈഗ്രേഷന് ശേഷം സ്റ്റേറ്റ് ഐടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിംഗും വിജയകരമായി പൂര്‍ത്തികരിച്ചു.
മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നാളെ രാവിലെ 8 മണി മുതല്‍ 1 മണി വരെയാണ് റേഷന്‍ വിതരണം നടക്കുക. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചക്ക് 2 മണി മുതല്‍ 7 മണി വരെ റേഷന്‍ വിതരണം നടക്കും. മെയ് 3 വരെ പ്രസ്തുത സമയ ക്രമം തുടരും. 2023 മെയ് 5 വരെ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കും. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തരമായ ഇടപെടല്‍ നടത്തുന്നതിന് പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.